ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ആവശ്യവുമായി, അയോഗ്യനാക്കപ്പെട്ട എം പി മുഹമ്മദ് ഫൈസൽ. വധശ്രമക്കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ തടയണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ്, ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ആവശ്യവുമായി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് മുഹമ്മദ് ഫൈസൽ വാദിക്കുന്നത്. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, കെ ആർ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരാകുന്നത്. ഹർജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അടിയന്തിരമായി പരിഗണിക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം.
അതേസമയം, മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ, ഫെബ്രുവരി 27ന് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ്.
Discussion about this post