കൊല്ലം : മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിനെ മദ്യപ സംഘം ക്രൂരമായി മർദ്ദിച്ചു. പിന്നാലെ മനംനൊന്ത് പിതാവ് തൂങ്ങി മരിച്ചു. കൊല്ലം ആയൂരിലാണ് സംഭവം നടന്നത്. ആയൂർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ 18 നാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം അജയകുമാർ തിരികെ പോയി ഇവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു. ഇതോടെ സംഘം അജയ കുമാറിനെ മർദ്ദിക്കുകയായിരുന്നു. ഇയാളുടെ കണ്ണിനും മുഖത്തും പരിക്കേറ്റു.
പോലീസിൽ പരാതിപ്പെടാൻ ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും സംഘത്തിന്റെ മർദ്ദനം ഭയന്ന് അജയ കുമാർ പരാതിപ്പെടാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് അജയ കുമാർ ആത്മഹത്യ ചെയ്തത്. മർദ്ദനത്തിൽ മനംനൊന്താണ് അജയ കുമാർ തൂങ്ങിമരിച്ചത് എന്ന് കുടുംബം ആരോപിച്ചു.
മർദ്ദനമേറ്റ ശേഷം അജയ കുമാർ വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് ഭാര്യ പറഞ്ഞു. ഭക്ഷണം കഴിക്കാൻ തയ്യാറായില്ല. പിറ്റേദിവസം വൈകിട്ട് പുറത്തേക്ക് പോയി തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയതെന്നും ഭാര്യ പറഞ്ഞു
ആരൊക്കെയാണ് അജയ കുമാറിനെ മർദ്ദിച്ചതെന്നതിൽ വ്യക്തതയില്ല. പരാതി ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post