കഴക്കൂട്ടം: സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിൽ സസ്‌പെൻഷനിലുള്ള മംഗലപുരം എ.എസ്.ഐ ജയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. ഗുണ്ടാബന്ധത്തിന്റെ പേരിൽ സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥനാണ് ജയൻ. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തത് എന്നാരോപിച്ചായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സാജിദിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. പിന്നാലെ സാജിദ് കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. പോലീസുകാരനെ അടിച്ചതിലും ഇയാൾക്കെതിരെ പരാതിയുണ്ട്. നേരത്തെ ഒരു കേസിൽ പെട്ട് ഇയാൾക്ക് സ്ഥലം മാറ്റവും കിട്ടിയിട്ടുണ്ട്.
ഗുണ്ടാ ബന്ധത്തിൻറെ പേരിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പോലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എസ്എച്ച്ഒ അടക്കം ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും, എസ് ഐ ഉൾപ്പെടെ 25 പേർക്ക് കൂട്ട സ്ഥലംമാറ്റവുമാണ് നൽകിയത്. റൂറൽ എസ്പി ഡി.ശിൽപ്പയാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. അനൂപ് കുമാർ, ഗോപകുമാർ, സുധികുമാർ, ജയൻ, കുമാർ എന്നിവരെയാണ് ഗുണ്ടാബന്ധം കണ്ടെത്തിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തത്. മണ്ണ്, ഗുണ്ടാ മാഫിയാ ബന്ധത്തിന്റെ പേരിലാണ് എല്ലാവർക്കെതിരെയും നടപടി എടുത്തത്.
Discussion about this post