എറണാകുളം: പൃഥ്വിരാജ് നായകനായ ചിത്രം ഗോൾഡിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ രോഷാകുലനായി പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്നെ ചീത്ത വിളിക്കാനോ കളിയാക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ലെന്ന് അൽഫോൺസ് പുത്രൻ പറഞ്ഞു. ചിത്രത്തിന്റെ നിലവാരത്തകർച്ചയ്‌ക്കെതിരെ വലിയ വിമർശനവും പരിഹാസവുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഇതിനിടെയായിരുന്നു ഫേസ്ബുക്കിലൂടെ അദ്ദേഹം രംഗത്ത് വന്നത്.
ട്രോളുകയും എന്നെയും എന്റെ ചിത്രത്തെയും കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിങ്ങളെ തൃപ്തരാക്കിയേക്കാം. അത് നിങ്ങൾക്ക് നല്ലതാണ്. അല്ലാതെ എനിക്കല്ല. അതുകൊണ്ടുതന്നെ മുഖം ഇന്റർനെറ്റിൽ കാണിക്കാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല. പൊതു മദ്ധ്യത്തിൽ ശാസിക്കാനോ കളിയാക്കാനോ വിമർശിക്കാനോ ഞാൻ ആർക്കും അധികാരം നൽകിയിട്ടില്ല. നിങ്ങളുടെ ദേഷ്യം തീർക്കാനായി എന്റെ ഫേസ്ബുക്ക് പേജിലേക്ക് വരണമെന്നില്ല. അങ്ങനെ ചെയ്താൽ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഞാൻ അപ്രത്യക്ഷമാകും. പണ്ടത്തെ ആളല്ല ഞാൻ ഇപ്പോൾ. ഞാൻ ആദ്യം എന്നോടും, ഭാര്യയോടും മക്കളോടും, വീഴ്ചയിൽ തളരുമ്പോൾ കൈപിടിച്ച് ഉയർത്തുന്നവരോടും സത്യസന്ധത പുലർത്തുന്ന വ്യക്തിയാണ്. ഞാൻ പരാജയപ്പെടുമ്പോൾ നിങ്ങളുടെ മുഖത്തുണ്ടാകുന്ന ചിരി ഒരിക്കലും മറക്കില്ല. ആരും വേണമെന്ന് കരുതി വീഴ്ചയിലേക്ക് പോകാറില്ല. അത് പ്രകൃതി നൽകുന്നതാണ്. ഇതേ പ്രകൃതി പിന്തുണയ്ക്കുന്നവരുടെ രൂപത്തിൽ എന്നെ രക്ഷിക്കും. എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു- അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.
2022 ഡിസംബർ ഒന്നിനായിരുന്നു പൃഥ്വിരാജ്-നയൻതാര എന്നിവർ ഒന്നിച്ച് അഭിനയിച്ച ഗോൾഡ് റിലീസ് ചെയ്തത്. വലിയ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ആരാധകർ വലിയ നിരാശയോടെയായിരുന്നു ചിത്രം കണ്ടിറങ്ങിയത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും പ്രത്യക്ഷപ്പെടുകയായിരുന്നു.
Discussion about this post