കൊച്ചി : മിന്നൽ ഹർത്താലിന്റെ മറവിൽ ആക്രമണം അഴിച്ചുവിട്ട് പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്തതിൽ സർക്കാർ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജപ്തി നടപടികളുടെ വിശദാംശങ്ങളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്.
ആക്രമണങ്ങളുടെ നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 248 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മലപ്പുറത്താണ് ഏറ്റവുമധികം നടപടികൾ ഉണ്ടായത്. ജില്ലയിൽ 126 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കോഴിക്കോട് 22 പേരുടെയും കണ്ണൂരിൽ 8 പേരുടെയും പാലക്കാട് 23 പേരുടെയും സ്വത്ത് കണ്ട് കെട്ടിയിട്ടുണ്ടെന്ന് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പണിമുടക്കിന്റെ മറവിൽ അക്രമം അഴിച്ചുവിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ നഷ്ടപരിഹാരം നേതാക്കളിൽ നിന്ന് ഈടാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് സർക്കാർ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിച്ചത്.
Discussion about this post