തിരുവനന്തപുരം : രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവഹേളിച്ചുകൊണ്ട് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരെ എടുത്ത നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ബിജെപിയുമായിട്ട് രാഷ്ട്രീയ വ്യത്യാസങ്ങളുണ്ട്. പക്ഷേ ബിബിസിയുടേത് ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തന്നെയാണെന്ന് അനിൽ ആന്റണി പറഞ്ഞു. ഒരു ചാനൽ ചലർച്ചയ്ക്കിടെയായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.
ചരിത്രപരമായ ചില കാര്യങ്ങൾ പരിഗണിച്ചാണ് തന്റെ പ്രസ്താവന. എന്ത് പറയുന്നു എന്നല്ല ആരാണത് പറയുന്നത് എന്നത് കൂടി പരിഗണിക്കണം. തന്റെ ട്വീറ്റിൽ ഉറച്ചുനിൽക്കുന്നു എന്നാണ് അനിൽ ആന്റണി പറഞ്ഞത്. ഇന്ത്യയുടെ മേൽ വിദേശസ്ഥാപനം അധികാരം സ്ഥാപിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് നല്ലതല്ല. ഇത്തരം അവസരങ്ങളിൽ ഇന്ത്യയുടെ ദേശീയതയ്ക്ക് മുകളിൽ ഇത്തരം ഏജൻസികൾ വരുന്നത് ഉചിതമല്ല. ആര് പറയുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആൻറണി നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ബിബിസി മുൻവിധിയുള്ള ചാനലാണെന്നുമാണ് അനിൽ ട്വിറ്ററിൽ കുറിച്ചത്.
ബിജെപിയോട് വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണ് എന്ന് താൻ വിശ്വസിക്കുന്നു. കാരണം ഒട്ടേറെ മുൻവിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടൻ പിന്തുണക്കുന്ന ഒരു ചാനലാണ് ബിബിസി. മാത്രവുമല്ല, ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു ജാക്ക് സ്‌ട്രോ എന്നാണ് അനിൽ ട്വിറ്ററിൽ കുറിച്ചത്.
അനിൽ ആന്റണിയുടെ നിലപാട് കോൺഗ്രസ് നേതാക്കൾക്കിടയിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.
Discussion about this post