തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപയുടെ ശമ്പള കുടിശ്ശിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത് ചിന്ത ആവശ്യപ്പെട്ടതിനെ തുടർന്നെന്ന് തെളിഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനാണ് ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് ചിന്ത കത്ത് നൽകിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കുടിശ്ശിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ചിന്ത ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശ്ശിക അനുവദിക്കുന്നത് എന്നും ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
2017 ജനുവരി മുതൽ മുതൽ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് ലഭിക്കുന്നത്. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് ചിന്ത 2022 ഓഗസ്റ്റിലാണ് കത്ത് നൽകിയത്. ഇത് രണ്ട് പ്രാവശ്യം തള്ളിയെങ്കിലും മൂന്നാമത്തെ തവണ അംഗീകരിക്കുകയായിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട ചിന്ത ജെറോമിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഇവർ കാലുമാറി. താൻ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ ഒരു കത്തുണ്ടെങ്കിൽ അത് പുറത്തുവിടാനും ചിന്ത മാദ്ധ്യമങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ സ്വന്തം കത്ത് പുറത്തുവന്നതിന് ശേഷം പ്രതികരിക്കാൻ ചിന്ത തയ്യാറായിട്ടില്ല.












