ലണ്ടൻ; കമ്പനി നയങ്ങൾക്കെതിരെ സമരം നടത്തി ആമസോൺ ജീവനക്കാർ യുകെയിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം പണി മുടക്ക് നടത്തിയത്. ആമസോണിന്റെ കവൻഡ്രി വെയർഹൗസിൽ നിന്ന് 300 ഓളം ജീവനക്കാരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. മണിക്കൂറിൽ 10.50 പൗണ്ടായി ശമ്പളവർദ്ധനവ് തൊഴിലാളികൾ ആവശ്യപ്പെട്ടു.
വെയർഹൗസിലെ റോബോട്ടുകൾ ഞങ്ങളേക്കാൾ നന്നായി പരിഗണിക്കപ്പെടുന്നുവെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി. ഓരോ മിനിറ്റിന് പോലും കണക്ക് പറയുന്നുവെന്നും ടോയ്‌ലറ്റിൽ പോകാനുള്ള സമയത്തിന് വരെ നിയന്ത്രണമുണ്ടെന്നും ജീവനക്കാർ തുറന്നടിച്ചു. ടോയ്‌ലറ്റിൽ പോയി രണ്ട് മിനിറ്റ് പോലും വൈകിയാലും നിങ്ങൾ എവിടെ പോയിരുന്നു, എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു കൊണ്ടേയിരിക്കും. എല്ലാ നീക്കങ്ങളും കമ്പ്യൂട്ടർ ഉപയോഗിച്ച് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മാനുഷിക പരിഗണന നൽകുന്നിലെന്നും ജീവനക്കാർ പറയുന്നു. ജോലിക്കിടയിൽ എടുക്കുന്ന ഒന്ന് രണ്ട് മിനിറ്റിലെ വിശ്രമം പോലും ചോദ്യം ചെയ്യപ്പെടുന്നുവെന്നും ശമ്പളവർദ്ധനവ് നടപ്പാക്കിയിട്ടില്ലെന്നും ജീവനക്കാർ വെളിപ്പെടുത്തി.
മാനേജർമാർ സ്റ്റാഫുകളുടെ സമയം ട്രാക്ക് ചെയ്യുന്നുണ്ട്. കവൻഡ്രി വെയർഹൗസിലെ ജീവനക്കാർക്ക് ഉപഭോക്താക്കളുടെ ഉത്പ്പന്നങ്ങൾ പാക്ക് ചെയ്യുന്നതിലുള്ള സമയത്തിലെ ഏറ്റക്കുറച്ചിലിന് പോലും വില നൽകേണ്ടി വരുന്നെന്നും ആരോപിച്ചാണ് സമരം. ആഴ്ചയിൽ 60 മണിക്കൂർ വരെ ജോലി ചെയ്യുന്നവരുണ്ടെന്നും വെയർഹൗസിലേക്കുള്ള യാത്രാമദ്ധ്യേയാണ് അവർ വിശ്രമിക്കുന്നതെന്നും ജീവനക്കാർ പറയുന്നു.
Discussion about this post