കൊച്ചി: മാളികപ്പുറം സിനിമയെയും ഉണ്ണി മുകുന്ദനെയും താറടിക്കുന്ന പ്രമുഖ യൂട്യൂബ് വ്‌ലോഗറുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഒരു മോശം സിനിമ ആക്കാൻ കുറച്ചു ആളുകൾ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവമെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. ഉണ്ണി മുകുന്ദൻ എന്ന നടൻ ഒരു ദിവസം മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല, അയാളുടെ വർഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടിയെടുത്തതാണ് ഇന്നത്തെ ഈ താര പദവിയെന്ന് അഭിലാഷ് പറയുന്നു.
സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ ഉണ്ണി കരുതുന്ന മാളികപ്പുറം സിനിമയിൽ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി ഇന്നലെ പ്രതികരിച്ചത്. ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാൽ ആരായാലും പ്രതികരിച്ചു പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും കുടുംബങ്ങൾ തിയേറ്ററിൽ എത്തുന്ന അല്ലെങ്കിൽ വർഷങ്ങൾക്കു ശേഷം ഒരു സിനിമ കാണാൻ കുടുംബങ്ങൾ ഒന്നായി തിയേറ്ററിൽ വരാൻ മാളികപ്പുറം കാരണമായെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി.
കുറച്ചു നാളായി ഉണ്ണിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാൻ ഉണ്ണി എന്താണ് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാവുന്ന ഒരാൾ ആ ഉറപ്പിൽ ഞാൻ പറയുന്നു കൂടെയുള്ളവരെ മോശമായി ആരേലും സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കും അത് മനുഷ്യസഹജമാണ് കാരണം അയാൾക്ക് ബന്ധങ്ങളുടെ വിലയറിയാം, ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും കാരണം സിനിമയിൽ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാൻ അറിയൂ ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്ന് അഭിലാഷ് കുറിച്ചു.
സിനിമ മേഖലക്ക് തന്നെ ഒരു മാറ്റം കൊണ്ടുവരാൻ മാളികപ്പുറം സിനിമക്ക് കഴിഞ്ഞതിന്റെ തെളിവ് ആണ് 28 ദിവസമായിട്ടും തിയേറ്ററിൽ കാണുന്ന ജനത്തിരക്ക് .ഉണ്ണിയോടും ഈ സിനിമയുടെ വിജയത്തിനോടും ഇത്രക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട് ഒന്നേ പറയാനുള്ളൂ ഉണ്ണിയെയും ഈ സിനിമയെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു അത് ഇനി നശിപ്പിക്കാൻ ശ്രമിച്ചു സമയം കളയണ്ടെന്ന് കുറിച്ചാണ് അഭിലാഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
യൂട്യൂബറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ സത്യാവസ്ഥ വിശദീകരിച്ചിരുന്നു.ഫ്രീഡം ഓഫ് സ്പീച്ച് എന്നൊക്കെ പറഞ്ഞ് വീട്ടുകാരെ മോശമായി കാണിക്കരുതെന്നും, അത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.
Discussion about this post