തിരുവനന്തപുരം: മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരായ വ്യാജ പരാമർശം പിൻവലിച്ച് പി.പി ചിത്തരഞ്ജൻ എംഎൽഎ. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെയായിരുന്നു നടപടി. മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ആർഎസ്എസിനെതിരായ ചിത്തരഞ്ജന്റെ വ്യാജ ആരോപണങ്ങൾ.
ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക ഗോഡ്‌സെയുടെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇപ്പോഴും ആർഎസ്എസ് ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ആയിരുന്നു ചിത്തരഞ്ജന്റെ പരാമർശം. ഇതിന് പിന്നാലെ ഇല്ലാക്കഥ മെനയുന്ന എംഎൽഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നു. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചിത്തരഞ്ജൻ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തുകയായിരുന്നു.
‘ഗാന്ധിയെ കൊന്നതിന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക ഗോഡ്‌സെയുടെ ചിതാഭസ്മം അയാളുടെ ആഗ്രഹപ്രകാരം ഇന്നും നാഗ്പൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ വിളക്ക് കൊളുത്തി അവർ സംരക്ഷിച്ചിട്ടുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി അഖണ്ഡഭാരതം സൃഷ്ടിക്കുമ്പോൾ അന്ന് ഗംഗാനദിയിൽ ഒഴുക്കാൻ അവരത് കാത്തുവച്ചിരിക്കുകയാണ്’. ഇങ്ങനെയായിരുന്നു ചിത്തരഞ്ജൻ ആദ്യത്തെ പോസ്റ്റിൽ കുറിച്ചത്. പ്രതിഷേധമുയർന്നതോടെ ഈ പരാമർശം പോസ്റ്റിൽ നിന്നും എടുത്ത് കളഞ്ഞ് എഡിറ്റ് ചെയ്യുകയായിരുന്നു.
Discussion about this post