ഇൻഷൂറൻസ് പണം തട്ടിയെടുക്കാൻ സ്വന്തം രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തി മുഖം കരിച്ചു കളഞ്ഞ സുകുമാര കുറുപ്പിനെ അറിയാത്തവർ കേരളക്കരയിൽ ചുരുക്കമായിരിക്കും. കേരള പോലീസിന്റെ കണക്കിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി കുറുപ്പ് വിരാജിക്കുകയാണ്. കുറുപ്പ് മരിച്ചോ, അതോ സിനിമയിൽ കാണിക്കുന്നത് പോലെ അന്താരാഷ്ട്ര കുറ്റവാളിയായി കാണാമറയത്ത് എവിടെയോ ഇരുന്ന് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടാവുമോ? ആർക്കറിയാം..
പണത്തിന് വേണ്ടിയല്ലെങ്കിലും, സമാനമായ ഒരു സംഭവം അടുത്തയിടെ ജർമ്മനിയിലും നടന്നു. താൻ മരിച്ചു എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ സ്വന്തം രൂപസാദൃശ്യമുള്ള ഒരാളെ കൊലപ്പെടുത്തി മുഖം കുത്തിക്കീറി വികൃതമാക്കി. ഇവിടെ കുറ്റവാളിയും ഇരയും പുരുഷന്മാരല്ല, സ്ത്രീകളാണ്. അതും ഇരുപത്തിമൂന്നും ഇരുപത്തിനാലും വയസ്സുള്ള ചെറുപ്പക്കാരികൾ.
ജർമ്മനിയിലെ മ്യൂണിക് സ്വദേശിനിയായ 24 വയസ്സുകാരി ഷറബാനാണ് കൊലയാളി. കൊലപ്പെടുത്തിയതാകട്ടെ, മ്യൂണിക്കിൽ തന്നെ താമസിക്കുന്ന അൾജീരിയൻ സ്വദേശിനിയായ 23 വയസ്സുകാരി ഖദീദ്ജയെ. തന്റെ ഇരുണ്ട തലമുടിയും ഷറബാന്റേതിന് സമാനമായ ശരീരഘടനയുമാണ് ഖദീദ്ജയ്ക്ക് വിനയായത്. നിരവധി ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ പരിശോധിച്ച ശേഷമാണ് കൊലയ്ക്കായി ഷറബാൻ ഖദീദ്ജയെ തിരഞ്ഞെടുത്തത്.
സൗന്ദര്യ വർദ്ധക വസ്തുക്കൾ പരിചയപ്പെടുത്താമെന്ന വ്യാജേനയാണ് ഷറബാനും ആൺ സുഹൃത്ത് ഷേയ്ക്കിറും കോസ്മെറ്റിക് ബ്ലോഗറായ ഖദീദ്ജയുമായി അടുപ്പം സ്ഥാപിക്കുന്നത്. പല വാഗ്ദാനങ്ങളും നൽകി ഖദീദ്ജയെ വിജനമായ ഒരു കാട്ടിൽ എത്തിച്ച ശേഷം, പ്രതികൾ ഇരുവരും ചേർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഖദീദ്ജയുടെ ശരീരത്തിൽ അൻപതിലേറെ തവണയാണ് ഷറബാൻ കുത്തിയത്. ആളെ തിരിച്ചറിയാതിരിക്കാനായി മുഖവും വികൃതമാക്കി. തുടർന്ന്, താൻ മുൻ ഭർത്താവിനെ കാണാൻ പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ച ശേഷം നാടുവിട്ടു.
ഷറബാനെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ, ഡാന്യൂബ് നദിക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഷറബാന്റെ മെഴ്സിഡസ് കാർ കണ്ടെത്തി, അതിനുള്ളിൽ മുഖം വികൃതമാക്കപ്പെട്ട നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹവും ഉണ്ടായിരുന്നു. രൂപസാദൃശ്യം വെച്ച്, അത് ഷറബാൻ ആണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ ഖദീദ്ജയുടെ മൃതദേഹവുമായി യാത്രയായി.
എന്നാൽ പോസ്റ്റ്മോർട്ടത്തിൽ സംശയം തോന്നിയ ഡോക്ടർമാർ മൃതദേഹത്തിന്റെ ഡി എൻ എ പരിശോധന നടത്താൻ നിർദേശിച്ചു. ഡി എൻ എ പരിശോധനയിൽ, കൊല്ലപ്പെട്ടത് ഷറബാൻ അല്ലെന്ന് വ്യക്തമായി. ഇതിനിടെ ഖദീദ്ജയെ കാണാനില്ലെന്ന പരാതിയും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തിയ പോലീസ്, കൊല്ലപ്പെട്ടത് ഖദീദ്ജയാണെന്ന് തിരിച്ചറിഞ്ഞു.
ഇതോടെ, അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് വൈകാതെ ഷറബാനെയും ഷെയ്ക്കിറിനെയും പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഷറബാൻ, അതിനുള്ള കാരണവും വിശദീകരിച്ചു. കാമുകനൊപ്പം ഒളിച്ചോടുന്നതിന് വേണ്ടിയും വീട്ടുകാരിൽ നിന്നും മുൻ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒഴിഞ്ഞ് താമസിക്കുന്നതിന് വേണ്ടിയും താൻ മരിച്ചു എന്ന് വരുത്തി തീർക്കുകയായിരുന്നു ലക്ഷ്യമെന്ന് ഷറബാൻ അറിയിച്ചു. നിലവിൽ കേസിൽ വിചാരണ നേരിടുകയാണ് ഷറബാനും കാമുകനും.
Discussion about this post