ഇടുക്കി: തൊടുപുഴയിൽ കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥൻ കൂടി മരിച്ചു. ചികിത്സയിലിരുന്ന പുല്ലറക്കൽ സ്വദേശി ആന്റണിയാണ് മരിച്ചത്. മകളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പുലർച്ചെയായിരുന്നു ആന്റണി മരിച്ചത്. ചികിത്സ തുടങ്ങി ഇത്ര ദിവസം കഴിഞ്ഞും ആന്റണിയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു അദ്ദേഹം. ഇന്നലെ രാത്രിയോടെ ആരോഗ്യനില കൂടുതൽ വഷളായി. ഇതോടെയായിരുന്നു മരണം. ആന്റണിയുടെ ഭാര്യ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചിരുന്നു.
10 ലക്ഷം രൂപയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ആന്റണിയ്ക്കും കുടുംബത്തിനും ഉണ്ടായിരുന്നത്. ഇത് പരിഹരിക്കാൻ കഴിയാതെ വന്നതോടെ മൂന്നംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തൊടുപുഴ ടൗണിൽ കട നടത്തിവരികയാണ് ആന്റണി. കടുത്ത സാമ്പത്തിക ബാദ്ധ്യത ആന്റണി നേരിട്ടിരുന്നതായി കടയിലെ ജീവനക്കാരും സ്ഥിരീകരിക്കുന്നുണ്ട്. എങ്കിലും പെട്ടെന്നുള്ള ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബ്ലേഡ് മാഫിയ സംഘത്തിൽ നിന്നുൾപ്പെടെ ഇവർ പണം വാങ്ങിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post