കൊച്ചി: ലൈംഗിക പീഡനക്കേസിൽ വ്യാവസായിയും നിർമ്മാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. കൊച്ചി സെൻട്രൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയായ യുവതിയാണ് നിർമ്മാതാവിനെതിരെ പരാതി നൽകിയത്.
2000 മുതൽ വയനാട്, മുംബൈ,തൃശൂർ, ബംഗളൂരു എന്നിവടങ്ങളിൽ വച്ച് വിവാഹവാഗ്ദാനവും സിനിമയിൽ അവസരവും നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
യുവതി പരാതി നൽകുമെന്ന് ഉറപ്പായതോടെ മാർട്ടിൻ ഏഴ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ സെഷൻസ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹർജി നൽകുകയും മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ഹൈക്കോടതി മുന്ഡകൂർ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നു.
1986-1992 കാലഘട്ടത്തിൽ നടന്ന ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പ് കേസിലെ വിവാദ വ്യവസായിയാണ് മാർട്ടിൻ സെബാസ്റ്റ്യൻ. തട്ടിപ്പ് വിവാദത്തിന് ശേഷം സിഎസ് മാർട്ടിൻ എന്നാക്കി പേര് മാറ്റുകയും ചലച്ചിത്ര നിർമ്മാണം തുടങ്ങുകയുമായിരുന്നു.
Discussion about this post