ന്യൂഡൽഹി: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങൾ നേരിട്ടുള്ള പോരാട്ടങ്ങളിൽ പരാജയമാണെങ്കിലും, പുതിയ ആളുകളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിൽ വൻതോതിൽ വിജയിക്കുന്നതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട്. കാശ്മീരിലെ യുവാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനാണ് ഈ വനിതാ ഗ്രൂപ്പുകൾ ഇപ്പോൾ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.
തുടക്കത്തിൽ വനിതകളെ ആത്മഹത്യാ സ്ക്വാഡുകളാക്കി മാറ്റി ജമ്മു കാശ്മീരിൽ ആക്രമണം നടത്താനായിരുന്നു ഹാഫിസ് സയീദും മസൂദ് അസ്ഹറും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആത്മഹത്യാ ആക്രമണങ്ങളിൽ പങ്കെടുക്കാൻ വനിതകൾ വിമുഖത കാണിച്ചതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. കൂടാതെ, ഇന്ത്യൻ സേനയുടെ ഓപ്പറേഷൻ സിന്ദൂർ പോലുള്ള നടപടികളിലൂടെ തകർന്നടിഞ്ഞ തങ്ങളുടെ പുരുഷ വിഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് ഭീകരസംഘടനകൾ ഇപ്പോൾ മുൻഗണന നൽകുന്നത്.
എന്നാൽ പോരാട്ടമുഖത്ത് പരാജയപ്പെട്ടെങ്കിലും, സോഷ്യൽ മീഡിയ വഴിയുള്ള തീവ്രവാദ പ്രചാരണത്തിലും പുതിയ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും ഈ വനിതാ വിഭാഗങ്ങൾ വലിയ ഭീഷണിയാണെന്ന് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ജമാഅത്ത്-ഉൽ-മുഅ്മിനാത് എന്ന ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം പ്രധാനമായും ഓൺലൈൻ, ഓഫ്‌ലൈൻ വഴി ആളുകളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുഖ്തരാൻ-ഇ-തൊയ്ബ ലഷ്‌കർ-ഇ-തൊയ്ബയുടെ വനിതാ വിഭാഗമാണ്. വനിതകൾക്ക് ആയുധ പരിശീലനം നൽകാനാണ് രൂപീകരിച്ചതെങ്കിലും നിലവിൽ വലിയ പുരോഗതിയില്ല. ലഷ്‌കറിന്റെ സാമൂഹിക-രാഷ്ട്രീയ മുഖമാണ് ത്വയ്യിബാത്ത് വിഭാഗമാണ് നിലവിൽ ഏറ്റവും സജീവമായി റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്.
കശ്മീരിൽ നിലവിലുള്ള തദ്ദേശീയ ഭീകര ശൃംഖലകളെയും സഹായികളെയും ,ഇന്ത്യൻ സുരക്ഷാസേന വൻതോതിൽ അറസ്റ്റ് ചെയ്തതോടെ പാക് ചാരസംഘടനയായ ISI-ക്ക് പുതിയൊരു ശൃംഖല കെട്ടിപ്പടുക്കേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ്. ഇതിനായി വനിതാ ഭീകരർ കശ്മീരിലെ വ്യാജ അതിക്രമ കഥകൾ കെട്ടിച്ചമച്ചാണ് യുവാക്കളെ സ്വാധീനിക്കുന്നത്.
മുൻപ് കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ പേര് ഉപയോഗിച്ച് യുവാക്കളുടെ വൈകാരികമായ പിന്തുണ നേടിയെടുക്കാനും, സ്വന്തം കുടുംബത്തിലെ പുരുഷന്മാരെ ഭീകരവാദത്തിലേക്ക് തള്ളിവിടാനും ഈ വനിതകൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ ഏജൻസികൾ അറിയിച്ചു.












