കൊച്ചി: പോക്കറ്റടിക്കാരെ പോലുള്ള സർക്കാർ കേരളത്തിൽ തീവെട്ടിക്കൊള്ള നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. 15000 കോടി രൂപയുടെ നികുതി കുടിശികയാണ് കേരളത്തിലെ വൻകിട കുത്തകകൾ സർക്കാരിലേക്ക് അടയ്ക്കാനുള്ളത്. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഇവരെ ഒന്ന് തൊടാൻ പോലും തയ്യാറായിട്ടില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
എറണാകുളത്ത് ബിജെപി സംസ്ഥാന സമിതി യോഗത്തിന്റെ ഉദ്ഘാടനസഭയിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ . ഒരു കിലോ അരിക്ക് 65 രൂപയാണ്. പ്രസംഗത്തിൽ പറയുന്നതിന് നേർവിപരീതമാണ് സർക്കാർ ചെയ്യുന്നത്. അഞ്ച് വർഷത്തേക്ക് ഒരു സാധനങ്ങൾക്കും വില കൂടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വില കൂടുന്ന ബജറ്റാണ് ധനമന്ത്രി കേരളത്തിൽ അവതരിപ്പിച്ചത്.
നരേന്ദ്ര മോദി സർക്കാർ പെട്രോളിനും ഡീസലിനും പത്ത് രൂപയോളം കുറച്ചു. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലൊക്കെ 12 രൂപയോളം ലിറ്ററിന് വില കുറഞ്ഞു. എന്നാൽ കേരളത്തിൽ വില കുറച്ചില്ലെന്ന് മാത്രമല്ല ഇപ്പോൾ “ജനോപകാര സെസ് ” ഏർപ്പെടുത്തി കൊളള നടത്തുകയാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു.
റെയിൽവേ വികസനത്തിൽ ഉൾപ്പെടെ
ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത പരിഗണന നൽകിയാണ് കേരളത്തിന് വേണ്ടി കേന്ദ്ര ബജറ്റിൽ നീക്കിയിരുപ്പ് നടത്തിയത്. എന്നിട്ടും കേരളത്തെ അവഗണിച്ചു എന്നാണ് മുഖ്യമന്ത്രിയും കൂട്ടരും പ്രചരിപ്പിച്ചതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പാട്ടക്കാലാവധി കഴിഞ്ഞിട്ടും 10000 കോടിയിലധികം രൂപ സർക്കാരിലേക്ക് കുടിശിക അടയ്ക്കാനുള്ള തോട്ടം ഉടമകൾ ഉണ്ട്. പാവപ്പെട്ടവന്റെ വീടിനും ഉപയോഗിക്കുന്ന വൈദ്യുതിക്കും വരെ ബജറ്റിലൂടെ നികുതി ഈടാക്കുന്ന സർക്കാരിന്റെ ആഭിമുഖ്യം ആരോടാണെന്ന് ബജറ്റിൽ വ്യക്തമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Discussion about this post