കണ്ണൂർ: സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തിന് തടയിടാനുള്ള ‘ ഓപ്പറേഷൻ ആഗിന്റെ’ ഭാഗമായുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ. ജില്ലയിൽ നിന്നും 130 പേരെ പിടികൂടിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപു തന്നെ ഓപ്പറേഷൻ ആഗിന്റെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അജിത് കുമാർ.
കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ഏതാനും ദിവസങ്ങളായി ഓപ്പറേഷൻ ആഗിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നുപോന്നിരുന്നു. ഇതിന്റെ ഭാഗമായി 500 ഓളം വാഹനങ്ങൾ പരിശോധിച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കർശനമായി നിരീക്ഷിച്ചു. ഇതിനെല്ലാം ശേഷമായിരുന്നു പിടികൂടിയതെന്നും അജിത് കുമാർ വ്യക്തമാക്കി.
ഇന്നലെ രാത്രി മുതലാണ് പോലീസ് ശക്തമായ നടപടികളിലേക്ക് കടന്നത്. അഞ്ച് പേർ കാപ്പ ചുമത്തപ്പെട്ടവരാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസുള്ള ഗുണ്ടകളെ റിമാൻഡ് ചെയ്യും. മറ്റുള്ളവരെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയക്കും. വിട്ടയച്ചാലും ഇവർക്ക് മേൽ പോലീസ് നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ ആഗിന്റെ ഭാഗമായി രണ്ടായിരത്തിലധികം ഗുണ്ടകളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംസ്ഥാനത്ത് അടുത്തിടെയായി ക്രിമിനലുകളുടെയും ഗുണ്ടകളുടെയും ശല്യം വർദ്ധിച്ചുവരികയാണ്. ഇതിനിടെയാണ് ഓപ്പറേഷൻ ആഗിൽ ഗുണ്ടകളെ കസ്റ്റഡിയിൽ എടുത്തത്.
Discussion about this post