ഇസ്താംബൂൾ : തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും നടന്ന ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം തുർക്കിയിൽ മാത്രം 5383 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂചലനത്തിന്റെ ആഘാതത്തിൽ 2,818 കെട്ടിടങ്ങൾ തകർന്നു വീണു. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സിറിയൻ അതിർത്തിയിൽ നിന്ന് 90 കിലോമീറ്റർ (60 മൈൽ) അകലെ ഗാസിയാൻടെപ് നഗരത്തിന് വടക്ക് ഭാഗത്താണ് ഭൂചലനം നടന്നത്.
912 പേർ തുർക്കിയിൽ കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് റിസപ് എർഡോഗൻ അറിയിച്ചു. 5,383 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയയിൽ മാത്രം 320 ഓളം പേരാണ് കൊല്ലപ്പെട്ടത്. ആകെ 1300 ഓളം പേർ ഭൂചലനത്തിൽ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ഇത് ഇനിയും വർദ്ധിക്കാനും സാധ്യതയുണ്ട്.
ഇന്ന് പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആദ്യ ചലനങ്ങൾക്ക് ശേഷം 6.8 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനവും ഉണ്ടായിരുന്നു. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായത് എന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.
നൂറ് വർഷത്തിനിടെ തുർക്കിയിലുണ്ടായ ഏറ്റവും കനത്ത ഭൂചലനമാണിത്. 1939 ലാണ് തുർക്കിയിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദുരന്തത്തിൽ 30,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
അതേസമയം ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് സഹായവുമായി ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് അടിയന്തര രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും മെഡിക്കൽ സംഘത്തെയും അയയ്ക്കുമെന്ന് ഇന്ത്യ അറിയിച്ചു. ദുരിതാശ്വാസ വസ്തുക്കളും തുർക്കിയിലേക്ക് അയയ്ക്കും. 100 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് ടീമുകളാണ് യാത്രയാകുക. ഡോഗ് സ്‌ക്വാഡും അത്യാധുനീക ഉപകരണങ്ങളുമായിട്ടാണ് സംഘം ദുരന്തഭൂമിയിൽ ഇറങ്ങുക. അവശ്യ മരുന്നുകളുമായി വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെയാണ് തുർക്കിയിലെത്തുക.
യുകെയും ഫ്രാൻസും തുർക്കിക്ക് സഹായങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്.
Discussion about this post