കാബൂൾ: തൊഴിലടങ്ങളിലും സർവകലാശാലകളിലും സ്ത്രീകൾക്ക് വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ എംബസി സൗദിഅറേബ്യ അടച്ച് പൂട്ടിയെന്ന് റിപ്പോർട്ട്. എംബസി അടച്ചുപൂട്ടിയ സൗദി, ജീവനക്കാരെ പാകിസ്താനിലേക്ക് മാറ്റിയെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിൽ സ്ത്രീ ജീവനക്കാരെ താലിബാൻ വിലക്കിയതാണ് സൗദിയുടെ ഈ നീക്കത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എംബസിയിൽ ചില സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നാൽ ഇവിടെ പ്രവേശിക്കുന്നത് താലിബാൻ തടഞ്ഞതോടെയാണ് എംബസി അടച്ചതെന്നാണ് വിവരം. അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധം ഈ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്ന നിലപാടാണ് സൗദി അറേബ്യയ്ക്കുള്ളതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം വിഷയത്തിൽ പ്രതികരണവുമായി താലിബാൻ രംഗത്തുവന്നു. സൗദി അറേബ്യ എംബസി അടച്ചു എന്ന വാർത്ത തെറ്റാണ്. ജീവനക്കാർക്ക് പരിശീലനം നൽകാൻ സൗദിയിലേക്ക് തിരിച്ചുവിളിച്ചതാണ്. ഒരാഴ്ചത്തെ പരിശീലനമാണ് സൗദിയിൽ നടക്കുന്നത്. അതിന് ശേഷം സൗദിയുടെ ഉദ്യോഗസ്ഥർ തിരിച്ച് അഫ്ഗാനിലെത്തുമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.
അതേസമയം, പുതിയ പ്രതിസന്ധിയിൽ പരിഹാരം കാണാൻ ഖത്തർ ശ്രമിക്കുന്നുണ്ട്. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി കാബൂളിലെത്തി ചർച്ചകൾ നടത്തി. താലിബാൻ നേതാക്കളും ഖത്തർ പ്രതിനിധി മുത്ലഖ് ബിൻ മാജിദ് അൽ ഖഹ്താനിയും പുതിയ സാഹചര്യങ്ങൾ വിലയിരുത്തി.












