ഇസ്താംബൂൾ: തിങ്കളാഴ്ച തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3700 കടന്നു. പതിനായിരത്തിലധികം പേർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടേയും നില ഗുരുതരമാണ്. നിരവധി പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
തുർക്കിയിൽ മാത്രം 5066 കെട്ടിടങ്ങൾ തകർന്ന് വീണെന്നാണ് റിപ്പോർട്ട്. ഇതിൽ ബഹുനില അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങളും ചെറിയ വീടുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും എല്ലാം ഉൾപ്പെടുന്നുണ്ട്. രാവിലെയുണ്ടായ ശക്തിയേറിയ ഭൂചലനത്തിന് ശേഷം തുടർചലനങ്ങൾ ഉണ്ടായത് വീണ്ടും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇനിയും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നാണ് തുർക്കി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
അപകടത്തിൽ തുർക്കിയിൽ മാത്രം 2000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. 7000ത്തിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രസിഡന്റ് തയ്യിപ് എർദോഗൻ അറിയിച്ചു. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്ന് കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിക്ക് സഹായഹസ്തവുമായി ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ദുരന്തനിവാരണത്തിനായി രണ്ട് എൻഡിആർഎഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചത്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇസ്രയേൽ, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങീ 45ഓളം രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Discussion about this post