ഇസ്ലാമാബാദ്: മതനിന്ദ അടങ്ങിയ ഉള്ളടക്കം ഉണ്ടെന്ന് ആരോപിച്ച് സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയ വിക്കീപീഡിയയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് പാകിസ്താൻ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് അധികാരികൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി മറിയും ഔറംഗസേബ് ഉത്തരവിന്റെ പകർപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അടയന്തരമായി വെബ്‌സൈറ്റ് പുന:സ്ഥാപിക്കാൻ ഷെഹബാസ് ഷെരീഫ് നിർദ്ദേശിച്ചതായി ഇതിൽ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് വിക്കിപീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. മതനിന്ദ അടങ്ങിയ ഉള്ളടക്കം നീക്കിയില്ലെങ്കിൽ 48 മണിക്കൂറിനകം വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് പാകിസ്താൻ ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എ്ന്നാൽ വിക്കിപീഡിയ ഈ മുന്നറിയിപ്പ് തള്ളിയതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. മതനിന്ദ അടങ്ങിയ മുഴുവൻ ഉള്ളടക്കവും നീക്കുന്നത് വരെ നിരോധനം തുടരുമെന്നായിരുന്നു പാകിസ്താൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചത്. നീക്കത്തിനെതിരെ രാജ്യത്ത് വലിയ തോതിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം പുന:പരിശോധിക്കുന്നത്.
അതേസമയം വിക്കിപീഡിയ നിരോധിക്കാനുള്ള ഉത്തരവ് പരിശോധിക്കാൻ മൂന്ന് മന്ത്രിമാർ ഉൾപ്പെട്ട സമിതിയെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. തീരുമാനം ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സയ്യിദ് തൗഖിർ ഷാ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Discussion about this post