ഇസ്താംബൂൾ: തുർക്കിയുടെ കിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമായുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 78000 കടന്നു. 8000ത്തിലധികം
പേരെ തുർക്കിയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപെടുത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. അതേസമയം ഇരു രാജ്യങ്ങളിലേയും മരണനിരക്ക് വരും ദിവസങ്ങളിൽ 20,000 കടക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല സീനിയർ എമർജൻസി ഓഫീസർ കാതറിൻ സ്മാൾവുഡ് വിലയിരുത്തി.
കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങി കിടക്കുന്നതായി കരുതുന്ന നൂറ് കണക്കിന് ആളുകളെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ് രക്ഷാപ്രവർത്തകർ. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് പൂർണമായും തകർന്ന് വീണത്. അതേസമയം മോശം കാലാവസ്ഥയും തകർന്ന റോഡുകളുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
തുടർചലനങ്ങൾ ഇപ്പോഴും മേഖലയിൽ ഉണ്ടാകുന്നുണ്ട്. ഇതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മധ്യതുർക്കിയിൽ ഇന്നലെ രാവിലെ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ദുരിതാശ്വാസത്തിനായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും തുർക്കിയിൽ എത്തിയിട്ടുണ്ട്.
Discussion about this post