ന്യൂഡൽഹി: റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗമെന്ന് അമേരിക്ക. അക്കാര്യത്തിൽ ഇടപെടാനോ ഉപരോധം ഏർപ്പെടുത്താനോ തങ്ങൾ ആലോചിക്കുന്നില്ല. ഇന്ത്യ എല്ലാ കാലവും തങ്ങളുടെ വിശ്വസ്ത പങ്കാളിയാണെന്നും അമേരിക്കയുടെ യൂറോപ്യൻ- യൂറേഷ്യൻകാര്യ സഹമന്ത്രി കേറെൻ ഡോൺഫ്രീഡ് വ്യക്തമാക്കി.
ആഗോള എണ്ണ സംസ്കരണ രംഗത്ത് ഇന്ത്യ ഇന്ന് തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തുകയാണ്. അവസരങ്ങൾ വരുമ്പോൾ അത് കൃത്യമായി വിനിയോഗിക്കുക എന്നത് സമർത്ഥമായ നയതന്ത്രം പിന്തുടരുന്ന രാജ്യങ്ങളുടെ സവിശേഷതയാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ നിലപാടിനോട് അമേരിക്കക്ക് നീരസം തോന്നേണ്ട കാര്യമില്ലെന്ന് അമേരിക്കൻ ഊർജ്ജകാര്യ സഹമന്ത്രി ജെഫ്രി പ്യാറ്റ് അറിയിച്ചു. റഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന എണ്ണ വാങ്ങി ഇന്ത്യ ഉപയോഗിക്കുന്നതും സംസ്കരിക്കുന്നതും ഇന്ത്യൻ സമ്പദ്ഘടന ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എണ്ണ- വാതക സ്രോതസ്സുകൾ ആയുധവത്കരിക്കുന്ന റഷ്യയുടെ നയത്തോട് അമേരിക്കക്ക് യോജിക്കാനാകില്ല. ഇന്ത്യയുടെ നിലവിലെ ആഗോള ക്രൂഡ് ഓയിൽ നയം ഫലത്തിൽ റഷ്യയെ വില കുറച്ച് എണ്ണ വിൽക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാൽ, യുക്രെയ്നിലെ ചില പ്രതിനിധികളുടെ മാത്രം ആവശ്യം പരിഗണിച്ച് ഇന്ത്യക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരിക്കലും അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും ഇരു നേതാക്കളും വ്യക്തമാക്കി.
2022ൽ യുക്രെയ്ൻ- റഷ്യ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ, റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ തോത് ഇന്ത്യ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യയുടെ പരമാധികാരത്തെയും ആഗോള ഉടമ്പടികളെയും മാനിക്കുകയാണ് എന്നുമുള്ള നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.
സമാധാനം പാലിക്കാൻ റഷ്യയോട് ആവശ്യപ്പെട്ട ഇന്ത്യയുടെ നിലപാട് അമേരിക്ക സ്വാഗതം ചെയ്തിരുന്നു. യുക്രെയ്ന് സഹായം എത്തിക്കാൻ സന്നദ്ധത കാണിച്ച ഇന്ത്യൻ നിലപാടിനെ അമേരിക്ക പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം പ്രതീക്ഷാനിർഭരമാണ് എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.
Discussion about this post