മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസിന് മുൻപിൽ വെച്ച് കൊലവിളി നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പരാതി നൽകി മൂന്ന് ദിവസമായിട്ടും കേസെടുക്കാതെ പോലീസ്. സംഭവത്തിൽ ആർഎസ്എസ് കോട്ടക്കൽ ഖണ്ഡ് കാര്യവാഹ് നേരിട്ട് പരാതി നൽകിയെങ്കിലും എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാൻ കോട്ടക്കൽ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന അന്വേഷണങ്ങൾക്കും പോലീസിന് വ്യക്തമായ മറുപടി ഇല്ല. കഴിഞ്ഞ ആറിന് രാത്രി എട്ട് മണിയോട് അടുപ്പിച്ചാണ് കോട്ടക്കൽ കോവിലകം ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് നടന്നുകൊണ്ടിരുന്ന ആർഎസ്എസ് ശാഖയിലേക്ക് മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയത്. പതിനഞ്ച് മിനിറ്റോളം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്തുമെന്ന് ഉൾപ്പെടെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് തന്നെ സംഭവത്തിൽ പരാതിയും നൽകി.
ഡിവൈഎഫ്‌ഐയുടെ കൊടിയുമായി ഇ.ആർ രാജേഷ്, സുർജിത് മുണ്ടാട്ട്, വൈഖാഖ്, സന്ദീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേരുണ്ടായിരുന്നുവെന്ന് പരാതിയിൽ വ്യക്തമായി പറയുന്നു. വളഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും വ്യക്തമായി പറയുന്നുണ്ട്. കയ്യും കാലും വെട്ടി കാക്കാത്തോട്ടിൽ തളളുമെന്നും കയ്യും കാലും അടിച്ചൊടിക്കുമെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യത്തിന്റ രൂപത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോകൾ പ്രചരിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിലുൾപ്പെടെ വീഡിയോ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പോലീസ് കേസെടുത്തത്. മറ്റ് പല സംഭവങ്ങളിലും ഇങ്ങനെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ തെളിവായി സ്വീകരിച്ച് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഇവിടെ പോലീസ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല. കോട്ടക്കൽ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘത്തെ സാക്ഷി നിർത്തിയായിരുന്നു കൊലവിളി. പ്രകോപന മുദ്രാവാക്യം വിളികൾ ഉയർന്നിട്ടും ഡിവൈഎഫ്‌ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് അപ്പോഴും തയ്യാറായില്ല. വിഷയം ചർച്ച ചെയ്യാമെന്ന് പറഞ്ഞ് അനുനയിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോകളിൽ ഉണ്ടായിരുന്നു.
സ്വയംസേവകർ സംയമനം പാലിച്ചതുകൊണ്ടാണ് ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവായതെന്നും ട്രസ്റ്റ് മാനേജരുടെ അനുവാദത്തോടു കൂടിയാണ് ശാഖ നടത്തുന്നതെന്നും പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ആർഎസ്എസ് പറയുന്നുണ്ട്. ശാഖയിൽ പങ്കെടുക്കുന്നവരെ ആക്രമിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നേതാക്കളെ കേസിൽ നിന്ന് രക്ഷിക്കാൻ ഡിവൈഎഫ്‌ഐയുടെ ഉന്നത നേതൃത്വം ഉൾപ്പെടെ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. നടപടി ഒഴിവാക്കാൻ ഭരണതലത്തിൽ നിന്നും പോലീസിന് മേൽ സമ്മർദ്ദമുണ്ട്. അതിനാലാണ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെ ഗുരുതരമായ കൃത്യവിലോപം കാട്ടുന്നത്. പരാതി നൽകിയാൽ പരിശോധിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സാമാന്യ മര്യാദ പോലും ഇവിടെ ലംഘിക്കപ്പെടുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഭരണത്തിന്റെ തണലിൽ എന്ത് കൊളളരുതായ്മയും കാണിക്കാമെന്ന സന്ദേശം കൂടിയാകും ഇത് നൽകുകയെന്നും വിമർശനം ഉയരുന്നു.
Discussion about this post