അറേബ്യന്‍ പുള്ളിപ്പുലികളുടെ സംരക്ഷണത്തിനായി 25 ദശലക്ഷം ഡോളറിന്റെ ഫണ്ട് രൂപീകരിച്ച് സൗദി അറേബ്യ. അറേബ്യന്‍ പുള്ളിപ്പുലികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള സൗദി അറേബ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന അമേരിക്കന്‍ സംഘടനയായ പാന്തേറയുമായി 10 വര്‍ഷത്തെ കരാറില്‍ അറേബ്യന്‍ പുള്ളിപ്പുലികളുടെ സംരക്ഷണാര്‍ത്ഥമുള്ള അല്‍ഉല കമ്മീഷന്‍ ഒപ്പുവെച്ചു.
അറേബ്യന്‍ പുള്ളിപ്പുലി ദിനാചരണത്തോട് അനുബന്ധിച്ചാണ് ഇവയുടെ സംരക്ഷണത്തിന് ഫണ്ട് രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുുമാനിച്ചത്.
സൗദി അറേബ്യയിലെ വനപ്രദേശങ്ങളില്‍ ഇപ്പോഴും അറേബ്യന്‍ പുള്ളിപ്പുലികള്‍ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്. രാജ്യത്ത് ഇത്തരത്തിലുള്ള 50 പുള്ളിപ്പുലികള്‍ ഉണ്ടെന്നാണ് മുന്‍ കണക്കെടുപ്പുകള്‍ സൂചിപ്പിച്ചിരുന്നതെങ്കിലും സമീപകാലത്തായി ക്യാമറകളില്‍ ഒന്ന് പോലും പതിഞ്ഞിട്ടില്ല. വംശനീശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ റെഡ് ലിസ്റ്റ് (ഐയുസിഎന്‍) 2008 മുതല്‍ അറേബ്യന്‍ പുള്ളിപ്പുലി ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വിഭാഗമായാണ് കണക്കാക്കുന്നത്. ആകെ ഇരുന്നൂറില്‍ താഴെ മാത്രം വളര്‍ച്ചയെത്തിയ അറേബ്യന്‍ പുള്ളിപ്പുലികളേ ലോകത്ത് അവശേഷിക്കാന്‍ ഇടയുള്ളുവെന്നും ഇതില്‍ പറയുന്നു.
‘അല്‍ നിമ്ര് അല്‍ അറബി’ എന്നാണ് ഇവ അറബിയില്‍ അറിയപ്പെടുന്നത്. ശരീര സൗന്ദര്യം, കരുത്ത്, ശാന്തത, നിര്‍ഭയത്വം എന്നിവയെല്ലാമാണ് ഇവയുടെ പ്രത്യേകത. പുള്ളിപ്പുലികളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ പുള്ളിപ്പുലിയാണ് അറേബ്യന്‍ പുള്ളിപ്പുലി. ഏതാണ്ട് 30 കിലോഗ്രാം വരെ ഇതിന് തൂക്കം വരും. ആഫിക്കയിലാണ് ഇവരുടെ വംശം രൂപപ്പെട്ടതെങ്കിലും 500,000 വർഷക്ക് മുമ്പ് ഗ്രേറ്റ് റിഫ്റ്റ് വാലി വഴി ഇവ അറേബ്യൻ നാടുകളിൽ എത്തി അവിടെ വാസസ്ഥലമാക്കി. യഥാർത്ഥത്തിൽ പർവ്വത മേഖലിലാണ് ഇവ വസിച്ചിരുന്നതെങ്കിലും മരുഭൂവൽക്കരണത്തിന്റെ ഫലമായി ഇവ മരുഭൂമിയിൽ കാണപ്പെടുന്ന പുള്ളിപ്പുലിയായി മാറി.
ഒരു കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ യഥേഷ്ടം വിഹരിച്ചിരുന്ന ഇവ ഇന്ന് വിരലില്‍ എണ്ണവുന്ന അവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കുന്നു.
Discussion about this post