ആലപ്പുഴ: പാർട്ടിയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായ കുട്ടനാട്ടിൽ, സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ തെരുവിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സിപിഎം രാമങ്കരി ലോക്കൽ കമ്മിറ്റി അംഗം ശരവണൻ, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്.
ഞായറാഴ്ച വൈകീട്ട് മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനിലാണ് ആദ്യത്തെ അടി നടന്നത്. വേഴപ്രയിൽ നിന്നുള്ള സിപിഎം നേതാക്കൾ ചേരിതിരിഞ്ഞ് വാഗ്വാദത്തിൽ ഏർപ്പെടുകയും ഇത് കൈയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. രാമങ്കരിയിൽ വെച്ച് ശരവണനും രഞ്ജിതും ഇതിനെതിരെ രംഗത്ത് വന്നു. തുടർന്ന് നടന്ന തമ്മിലടിയിലാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്.
കമ്പിവടിയും കല്ലും ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു എന്നാണ് തല്ല് കൊണ്ടവർ പറയുന്നത്. ഇതിന് പ്രതികാരം എന്നോണം രാത്രിയിലും ഏറ്റുമുട്ടൽ നടന്നു. ഇതിലും ചിലർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടനാട്ടിൽ സിപിഎമ്മിൽ നിന്നും വിഭാഗീയതയുടെ പേരിൽ നിരവധി നേതാക്കളും പ്രവർത്തകരും അടുത്തയിടെ രാജി വെച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് തമ്മിലടി എന്നാണ് വിവരം. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, തങ്ങളെ തല്ലാൻ സിപിഎം നേതാക്കൾ ക്വട്ടേഷൻ നൽകി ആളെ ഇറക്കിയതായി മർദനമേറ്റ ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി രഞ്ജിത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്വട്ടേഷൻ നൽകിയത് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറും ഏരിയ കമ്മിറ്റി അംഗം അജിത്തും ആണെന്നാണ് രഞ്ജിത് ആരോപിക്കുന്നത്. ലോക്കൽ സമ്മേളനത്തിൽ തോറ്റതിന്റെ പ്രതികാരമായിരുന്നു ആക്രമണമെന്നും രഞ്ജിത് പറയുന്നു. എന്നാൽ ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ ആണെന്നായിരുന്നു പാർട്ടി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
Discussion about this post