തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആഭ്യന്തരമന്ത്രി പറഞ്ഞത് സത്യമാണ് പോപ്പുലർ ഫ്രണ്ടുകാരെ പറഞ്ഞാൽ പിണറായിയ്ക്ക് പൊള്ളുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് എന്തിനാണ് ഇടത് സർക്കാരിന് കുടപിടിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
വലിയ തോതിലുള്ള നികുതി ഭാരമാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അർഹമായ തുക ലഭിക്കാനുണ്ടെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ എംപിമാർ എന്തുകൊണ്ട് പാർലമെന്റിൽ പ്രതികരിക്കുന്നില്ല? സംസ്ഥാനത്തിന്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെങ്കിൽ പിണറായി വിജയൻ ഡൽഹിയിൽ പോയി സമരം ചെയ്യട്ടെയെന്നും ഏറ്റവും കൂടുതൽ റെവന്യൂ ഡെഫസിറ്റ് ഗ്രാൻഡ് ലഭിക്കുന്നത് കേരളത്തിനാണ്. 53,000 കോടിയിലധികമാണ് സംസ്ഥാനത്തിന് അനുവദിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ സമയത്തിന് ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകുന്നില്ലെന്ന സംസ്ഥാനത്തിന്റെ പരാതിയിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ മറുപടി പറഞ്ഞിരുന്നു. കേരളം രേഖകൾ ഹാജരാക്കാറില്ല ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകുമ്പോഴാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാൽ കേരളം അഞ്ചു വർഷമായിട്ട് ഇത് നൽകിയിട്ടില്ലെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
Discussion about this post