ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാക്കളായ അസം ഖാനും മകൻ അബ്ദുള്ള അസം ഖാനും രണ്ട് വർഷം തടവ് ശിക്ഷ. 2008ൽ ഗതാഗതം തടസ്സപ്പെടുത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും മറ്റ് ഉദ്യോഗസ്ഥരെയും കൈയ്യേറ്റം ചെയ്തതിന് മൊറാദാബാദിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. എം പിമാരുടെയും എം എൽ എമാരുടെയും കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
രണ്ട് വർഷം തടവിന് പുറമേ 2000 രൂപ വീതം പിഴയും ഇരുവർക്കും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ കുറ്റക്കാരനാണെന്ന് തെളിയുകയും ശിക്ഷ വിധിക്കപ്പെടുകയും ചെയ്തതോടെ അസം ഖാന്റെ മകൻ അബ്ദുള്ള അസം ഖാന് നിയമസഭാംഗത്വം നഷ്ടമാകും. രാംപൂരിലെ സുവാർ നിയമസഭാ മണ്ഡലത്തിലെ എം എൽ എ ആണ് അബ്ദുള്ള.
2019ലെ വിദ്വേഷ പ്രസംഗ കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചതോടെ, അസം ഖാന് നേരത്തേ തന്നെ എം പി സ്ഥാനം നഷ്ടമായിരുന്നു. സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് അസം ഖാനും മകനുമെതിരായ കോടതി വിധികൾ.











