മുൾട്ടാൻ: പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഫ്ലഡ് ലൈറ്റ് ടവറിന് തീ പിടിച്ചു. പാകിസ്താൻ സൂപ്പർ ലീഗ് 2023 സീസണിലെ ഉദ്ഘാടന മത്സരത്തിന് തൊട്ട് മുൻപായിരുന്നു സംഭവം. ലീഗിന്റെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ കരിമരുന്ന് പ്രയോഗത്തിൽ വെടിമരുന്ന് അശാസ്ത്രീയമായി കൈകാര്യം ചെയ്തതാണ് അഗ്നിബാധയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് കാണികളും താരങ്ങളും ഭയചകിതരായി.
അഗ്നിശമന സേനയെത്തി തീ കെടുത്തിയ ശേഷമാണ് ഉദ്ഘാടന മത്സരം നടന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീ പിടുത്തത്തിനും തുടർന്നുണ്ടായ കോലാഹലങ്ങൾക്കും ശേഷം ഏറെ വൈകിയാണ് മുൾട്ടാൻ സുൽത്താൻസും ലാഹോർ കലന്തേഴ്സും തമ്മിലുള്ള മത്സരം ആരംഭിച്ചത്.
സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ് ടവറിന് തീ പിടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ملتان اسٹیڈیم میں پی ایس ایل کی افتتاحی تقریب کے دوران ہونے والی آتش بازی کے باعث فلڈ لائٹس میں آگ لگ گئی… ریسکیو عملے نے آگ پر قابو پا لیا ہے#PSL8 pic.twitter.com/Td940KTWKP
— Qadir Khawaja (@iamqadirkhawaja) February 13, 2023
നിരവധി അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റാണ് പാകിസ്താൻ സൂപ്പർ ലീഗ്. ഇതിനിടെ ഇത്തരം ഒരു സംഭവം നടന്നതിൽ മുൻ പാക് താരങ്ങൾ തന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണമുണ്ടായതിനെ തുടർന്ന് വർഷങ്ങളോളം വിദേശ ടീമുകളോ താരങ്ങളോ പാകിസ്താനിൽ കളിച്ചിരുന്നില്ല. ബഹിഷ്കരണം അവസാനിപ്പിച്ച് അടുത്തയിടെ മാത്രമാണ് വിദേശ താരങ്ങളും ടീമുകളും പാകിസ്താനിൽ കളിക്കാൻ തയ്യാറായത്.
Discussion about this post