ആലപ്പുഴ: അമ്പലപ്പുഴ മസ്ജിദിൽ നിസ്‌കരിക്കാനെത്തിയ സിപിഎം പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. സിപിഎം ജെബിഎസ് ബ്രാഞ്ച് കമ്മിറ്റി അംഗം പുന്നപ്ര പള്ളിക്കൂടം വെളിയിൽ ഷാജി (43) ക്കാണ് മർദ്ദനമേറ്റത്.
എസ്ഡിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർ ക്രൂരമായി മർദ്ദിച്ചെന്നാണ് ഷാജി ആരോപിക്കുന്നത്. മസ്ജിദ് ഭരണസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യം ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
എസ്ഡിപിഐ രഹസ്യാന്വേഷണ വിഭാഗം തലവൻ കൂടിയായ പള്ളി ഭാരവാഹി സുധീർ പുന്നപ്ര മുമ്പ് ഷാജിയെ ആക്രമിച്ചിരുന്നു. പിന്നീട് പലതവണ ഫോണിലും ഷാജിക്കുനേരെ സുധീർ ഭീഷണിമുഴക്കിയെന്ന് പറയുന്നു. തിങ്കളാഴ്ച വൈകീട്ട് മസ്ജിദിലെത്തിയ ഷാജിയെ സുധീറും മറ്റ് രണ്ടുപേരും ചേർന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സിസിടിവി ക്യാമറ ഇല്ലാത്ത വശത്തേക്ക് മാറ്റിനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഇവിടെ നിന്ന് ഓടി നിസ്‌കാര സ്ഥലത്തെത്തിയ ഷാജി കുഴഞ്ഞുവീഴുകയായിരുന്നു.പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Discussion about this post