കണ്ണൂർ: ആകാശ് തില്ലങ്കേരി എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടതില്ലെന്ന കർശന നിർദേശവുമായി പാർട്ടി നേതൃത്വം. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾക്കാണ് പാർട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആകാശിന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യാതൊരു മറുപടിയും പറയേണ്ടതില്ല. അതേസമയം ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടു കടത്താനും ആലോചനയുണ്ട്. ആകാശ് ഉൾപ്പെട്ട കേസുകളെല്ലാം ജില്ലാ പോലീസ് പരിശോധിക്കാൻ ആരംഭിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിൽ ആകാശിനെ പോലീസ് തിരയുന്നുണ്ട്. വിതച്ചതേ കൊയ്യൂ എന്ന് ഫെയ്‌സ്ബുക്കിൽ ഇന്നലെയും ഭീഷണി സന്ദേശവുമായി ആകാശ് സജീവമായിരുന്നെങ്കിലും സ്ത്രീത്വത്തെ അപമാനിച്ച കേസിൽ അറസ്റ്റ് ഉറപ്പായതോടെ മുങ്ങുകയായിരുന്നു. ആകാശിനെ കണ്ടെത്താനാകുന്നില്ലെന്നാണ് പേരാവൂർ ഡിവൈഎസ്പി പറയുന്നത്. ടവർ ലൊക്കേഷൻ എവിടെയാണെന്ന് വ്യക്തമാകുന്നില്ലെന്നാണ് പോലീസിന്റെ ന്യായീകരണം.
ആകാശിന്റെ സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇതിനായി മുഴക്കുന്ന് സിഐ രജീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്‌സണൽ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയുടെ പരാതിയിൽ ഇവർക്കെതിരെ മുഴക്കുന്ന് പോലീസ് കേസ് എടുത്തത്.
Discussion about this post