കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിന് പിന്നാലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തുന്നതും നടപ്പാക്കുന്നതും. ഏറ്റവും ഒടുവിലായി അഫ്ഗാനിലെ രണ്ട് പ്രധാന നഗരങ്ങളിൽ ഗർഭനിരോധന ഗുളികകൾ നിരോധിച്ച് ഉത്തരവായിരിക്കുകയാണ് താലിബാൻ. ഇതിന്റെ ഭാഗമായി താലിബാൻ അനുയായികൾ വീടുകൾ തോറും കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഗർഭനിരോധന ഗുളികകളും ഉപകരണങ്ങളും നീക്കം ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.
രണ്ട് നഗരങ്ങളിലേയും ഫാർമസികളിലും കർശനമായ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.ഗർഭനിരോധന ഗുളികകൾ മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള വിദേശരാജ്യങ്ങളുടെ ഗൂഢാലോചനയാണെന്നാണ് താലിബാന്റെ അവകാശവാദം. കടുത്ത ദാരിദ്ര്യത്തിൽ വലയുന്ന അഫ്ഗാനിൽ ആവശ്യത്തിന് ആരോഗ്യ സേവനങ്ങൾ പോലും ലഭ്യമല്ല. ഈ ഘട്ടത്തിൽ താലിബാൻ ഗർഭ നിരോധന ഗുളികകൾക്ക് ഏർപ്പെടുത്തിയ നിരോധനം സ്ത്രീകൾക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്. ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങളിൽ ദൈനംദിന ആവശ്യങ്ങൾ പോലും നടത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണ് ഉള്ളത്.
2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിൽ അധികാരം പിടിക്കുന്നത്. ഇതോടെ പെൺകുട്ടികൾക്ക് സർവ്വകലാശാലയിൽ വിലക്ക് ഏർപ്പെടുത്തുകയും, വിദ്യാഭ്യാസം നേടുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ജോലിയിലും സ്ത്രീകൾക്ക് താലിബാൻ വിലക്ക് ഏർപ്പെടുത്തി. കടുത്ത ഇസ്ലാമിക നിയമങ്ങളാണ് താലിബാൻ ഇപ്പോൾ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
Discussion about this post