കാസർകോഡ്; മുത്വലാഖ് നിരോധനം വർഗീയ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന വേദിയിൽ കാസർകോഡ് കുമ്പളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാഹമോചനത്തിന്റെ പേരിൽ മുസ്ലീമായാൽ ജയിലിൽ അടയ്ക്കണമെന്നാണ് നിലപാടെന്നും പിണറായി വിമർശിച്ചു.
കേന്ദ്രസർക്കാർ മറയില്ലാതെ വർഗീയ നിലപാടുകൾ സ്വീകരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പിണറായി മുത്വലാഖ് നിരോധനം ഉദാഹരണമായി നിരത്തിയത്. വിവാഹമോചനം എല്ലാ സമുദായത്തിലും നടക്കുന്നതാണ്. അതെല്ലാം സിവിൽ കേസുകളായിട്ടാണ് പരിഗണിക്കുന്നത്. മുസ്ലീമിന് മാത്രം എങ്ങനെ ക്രിമിനൽ കുറ്റമാകുന്നുവെന്ന് ആയിരുന്നു പിണറായിയുടെ ചോദ്യം.
2017 ഓഗസ്്റ്റിൽ സുപ്രീംകോടതി മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം വിവാഹമോചനങ്ങൾക്ക് സാധുതയില്ലെന്നും വിധി പ്രസ്താവിച്ചിരുന്നു. ഈ വിധി കൂടിയാണ് വർഗീയതയുടെ തണലിലേക്ക് പിണറായി കൂട്ടിക്കെട്ടിയത്. ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളുടെ ജീവിതമാണ് മതനിയമങ്ങളുടെ മറവിൽ നടത്തുന്ന ഈ കീഴ് വഴക്കത്തിലൂടെ ഇരുട്ടിലായത്. മുത്വലാഖ് നിരോധനത്തിന് ശേഷം കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് നിരവധി മുസ്ലീം സ്ത്രീകൾ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഒരു മതവിശ്വാസിക്ക് ഒരു നിയമവും മറ്റൊരു മതവിശ്വാസിക്ക് വേറൊരു നിയമവും ഇതാണ് മുത്വലാഖിന്റെ കാര്യത്തിൽ കാണാൻ സാധിക്കുന്നതെന്ന് പിണറായി ആരോപിച്ചു. ഏതെങ്കിലും ഒരു മതത്തിൽ ജനിച്ചതുകൊണ്ടാണ് ഇവിടെ ജനിക്കുന്ന ഒരാൾക്ക് ഇന്ത്യൻ പൗരത്വം കിട്ടിയതെന്ന് പറയാൻ സാധിക്കില്ല. പൗരത്വ നിയമ ഭേദഗതിയിലൂടെ പൗരത്വത്തിന് മതം അടിസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പിണറായി ആരോപിച്ചു.
Discussion about this post