ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും തനിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നുമാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ഇറ്റാലിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിൽ ജനാധിപത്യം തകരുകയാണ്, ഫാസിസം തഴച്ചുവളരുന്നു. പാർലമെന്റ് ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത്. രണ്ട് വർഷമായി തനിക്ക് പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ല. എപ്പോഴൊക്കെ താൻ സംസാരിക്കാൻ ആരംഭിച്ചാലും അപ്പോഴെല്ലാം അവർ മൈക്ക് ഓഫാക്കുകയാണ്. നീതി ആർക്കും ലഭിക്കുന്നില്ല. മാദ്ധ്യമങ്ങൾ പോലും ഇപ്പോൾ സ്വതന്ത്രരല്ലെന്നും രാഹുൽ ആരോപിച്ചു.
പ്രതിപക്ഷം ഒന്നിച്ച് നിന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാനാകുമെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയെ തകർക്കാൻ സാധിക്കുമെന്നത് 100 ശതമാനം ഉറപ്പാണ്. ഒരു ബദൽ വാഗ്ദാനം ചെയ്തുകൊണ്ട് മാത്രമേ ഫാസിസത്തെ പരാജയപ്പെടുത്താനാകൂ എന്നും രാഹുൽ കൂട്ടിച്ചേർത്തു.
തന്റെ മുത്തശ്ശി ഇന്ദിര ഗാന്ധിക്ക് അവർ മരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. അക്കാര്യം തന്നോട് നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ താൻ പരസ്യമായി ഒരിക്കലും കരയരുത് എന്നും മുത്തശ്ശി പറഞ്ഞിരുന്നതായി രാഹുൽ വെളിപ്പെടുത്തി.
Discussion about this post