ന്യൂഡൽഹി: ചൈനയെ നിലയ്ക്ക് നിർത്താൻ നിയന്ത്രണ രേഖയിലേക്ക് സൈന്യത്തെ അയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, അല്ലാതെ രാഹുൽ ഗാന്ധിയല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. തവാംഗ് സംഘർഷത്തിൽ കേന്ദ്ര സർക്കാർ പ്രതികരിക്കാൻ മടിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി.
പ്രതിപക്ഷം ആരോപിക്കുന്നത് പോലെ, സംഘർഷ സമയത്ത് കേന്ദ്ര സർക്കാർ കൃത്യമായി ഇടപെട്ടില്ലെങ്കിൽ പിന്നെ ആരാണ് അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത്? സംഘർഷം ഫലപ്രദമായി കൈകാര്യം ചെയ്തതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനങ്ങൾ തന്നെ ആയിരുന്നു, അല്ലാതെ രാഹുൽ ഗാന്ധിയുടേത് ആയിരുന്നില്ല. ജയ്ശങ്കർ പറഞ്ഞു.
ചൈനയുമായി അതിർത്തിയിൽ സംഘർഷം ഉണ്ടായ സമയത്ത് വലിയ തോതിൽ സേനാവിന്യാസം നടത്താൻ നമുക്ക് സാധിച്ചു. ചൈനീസ് അതിർത്തിയിൽ, ചരിത്രത്തിലെ ഏറ്റവും വലിയ സേനാവിന്യാസമാണ് നമ്മൾ ഇപ്പോഴും നടത്തിയിരിക്കുന്നത്. ചൈന എന്ന പേര് പറഞ്ഞ് തന്നെയാണ് താൻ സംസാരിക്കുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കി.
തവാംഗ് സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ മറുപടി പറയുന്നില്ലെന്നും, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയവും ചൈന എന്ന പേര് പറയാൻ ഭയക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു വിദേശകാര്യ മന്ത്രിയുടെ വാക്കുകൾ.
പ്രധാനമന്ത്രിക്കെതിരായ ജോർജ് സോറോസിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. ഡോക്യുമെന്ററികൾ നിർമ്മിക്കുന്നവർ 1984 മറക്കരുത്. അന്നും രാജ്യത്ത് പലതും നടന്നിരുന്നുവെന്നും വിദേശകാര്യ മന്ത്രി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലണ്ടനും ന്യൂയോർക്കും ആസ്ഥാനമാക്കി ചിലർ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് തുടങ്ങിയിരിക്കുകയാണ് എന്ന് വേണം അനുമാനിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post