കൊച്ചി; യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ റിസോർട്ടിലെ താമസത്തിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. കൊട്ടിയം സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കോടതി നിർദ്ദേശം നൽകിയത്. വിഷ്ണുവിനെതിരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിഷ്ണു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിന്ത ജെറോമിൽ നിന്നും റിസോർട്ട് മാനേജരായ ഡാർവിൻ അടക്കമുളളവരിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്നും പ്രതികൾക്കെതിരെ കാര്യമായ യാതൊരു നടപടിയും പോലീസ് കൈക്കൊണ്ടിട്ടില്ലെന്നും വിഷ്ണു സുനിൽ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് 27 ന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ഇയാളുടെ ജീവന് സുരക്ഷ നൽകാൻ കോടതി ഉത്തരവിട്ടത്.
ചിന്ത ജെറോമിന്റെ റിസോർട്ടിലെ താമസത്തിന്റെ ചിലവിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണു സുനിൽ വിജിലൻസിനും, ഇ.ഡി ക്കും പരാതി നൽകിയിരുന്നു. സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജിഎസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്നും അത്തരത്തിൽ ഏറ്റവും കുറഞ്ഞ വാടകയായ 6490 വെച്ച് ഒന്നേമുക്കാൽ വർഷക്കാലമായി 38 ലക്ഷം രൂപയാണ് ചിന്താ ജെറോം നൽകേണ്ടി വരുന്നതെന്നും കാണിച്ചായിരുന്നു പരാതി.
കഴിഞ്ഞ ദിവസമായിരുന്നു വിഷ്ണുവിനും കൂട്ടർക്കുമെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അക്രമം. മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയപ്പോഴായിരുന്നു പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവരെ മർദ്ദിച്ചത്. നീയൊക്കെ ചിന്തയ്‌ക്കെതിരെ പരാതി കൊടുക്കുമോടാ എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം.
Discussion about this post