പൊൻകുന്നം പുതിയകാവിലമ്മയുടെ ആറാട്ട് എതിരേൽപ്പിനു മോടികൂട്ടുവാൻ ഓരോവർഷവും വ്യത്യസ്തമായ എന്തെങ്കിലുമുണ്ടായിട്ടുണ്ടാകും പാറക്കടവിൽ. ഇത്തവണ അത് കടലാസുതണ്ടുകളിൽ തീർത്ത കുംഭകുടമാണ്.
നിസ്സാരമല്ല, ആയിരക്കണക്കിന് കടലാസുതണ്ടുകൾ, അവ പ്രത്യേകരീതിയിൽ മടക്കിയെടുത്ത് ഓരോ പീസും തമ്മിൽ കോർത്തു ചേർത്ത് കുടം നിർമിച്ചത് ചിറക്കടവ് കളമ്പുകാട്ട് കവലയിലുള്ള പുല്ലുപാലത്ത് ഉണ്ണിയെന്ന കലാകാരനാണ്, ഇതുപോലെ മനസ്സിൽ തോന്നുന്ന ഏത് രൂപവും ഉണ്ണി നിർമ്മിക്കും. ഭൂമിയോളം ക്ഷമയും അതിലേറെ കൃത്യതയും വേണ്ട ജോലി. കാണുന്നവർക്ക് അത്ഭുതമാണെങ്കിലും ഉണ്ണിക്ക് അത് നിസ്സാരമാണ്.

ആഴ്ചകളായി എലവനാപ്പാറ സാബുവിന്റെ വീടിനോട് ചേർന്നുള്ള സത്രത്തിൽ ഉണ്ണി ഇതിന്റെ നിർമ്മാണജോലികൾ തുടങ്ങിയിട്ട്, പ്രാവർത്തികമാകുമോ ഇതെന്ന് കാണുന്നവർക്കുള്ള സംശയത്തിന് ആത്മവിശ്വാസം തുളുമ്പുന്ന ഒരു പുഞ്ചിരിയായിരുന്നു ഉണ്ണിയുടെ മറുപടി. ഉണ്ണിക്ക് ഇതിന് ഗുരുക്കന്മാരില്ല, തനിയെ യു ട്യൂബിൽ നോക്കി പഠിച്ചതാണ്. തത്തമ്മയും മുയലും അരയന്നവുമൊക്കെ ഇങ്ങിനെ നിർമ്മിച്ചിട്ടുണ്ട് ഉണ്ണി.












