ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. പുൽവാമയിലെ അവന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു ഭീകരനെ കൂടി വധിച്ചത്. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ 10 മണിക്കൂറിലധികമായി പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു ഭീകരനെ കൂടി സുരക്ഷാ സേന വളഞ്ഞതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇനിയും ഭീകരർ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണ്.
വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ആരംഭിച്ചു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. നിർണായക വിവരങ്ങൾ ഇതിൽ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. പുൽവാമയിൽ കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഇയാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കശ്മീരി പണ്ഡിറ്റിന് നേരെ വെടിയുതിർത്ത അഖ്വിബ് മുസ്താഖ് ഭട്ടിനനെയാണ് നേരത്തെ വധിച്ചത്. ജെയ്‌ഷെ മുഹമ്മദിൽ ചേർന്ന ഇയാൾ അടുത്തിടെയാണ് ആർടിഎഫിന്റെ ഭാഗമായത്.
അതേസമയം ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. എൻകെ ഹേമരാജ്, സിടി പവാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post