തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ കാമുകി ഗ്രീഷ്മയുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രം. ഗ്രീഷ്മ തനിക്ക് കഷായത്തിൽ വിഷം ചേർത്ത് നൽകിയെന്നും താൻ മരിച്ചു പോകുമെന്നും ഷാരോൺ രാജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ വെച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി നെയാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ജ്യൂസിൽ കലർത്തിയ കീടനാശിനി കുടിച്ചാണ് ഷാരോണിന്റെ മരണം സംഭവിച്ചിരിക്കുന്നത്. 2021 ഒക്ടോബർ മുതലാണ് ഷാരോൺ രാജും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായത്. 2022 മാർച്ച് 4ന് സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതോടെ ഇരുവരും തമ്മിൽ അകന്നു.
2022 മെയ് മുതൽ വീണ്ടും ഗ്രീഷ്മയും ഷാരോണും തമ്മിൽ അടുപ്പത്തിലായി. നവംബറിൽ തന്റെ വീട്ടിൽ വെച്ച് ഷാരോൺ ഗ്രീഷ്മയെ താലി കെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽ വെച്ചും താലി കെട്ടി. തുടർന്ന് തൃപ്പരപ്പിലെ ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് ഇരുവരും നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.
2022 ഒക്ടോബർ 14ന് രാവിലെ 7.35 മുതൽ ശാരീരിക ബന്ധത്തിനായി വീട്ടിലേക്ക് വരാൻ ഗ്രീഷ്മ ഷാരോണിനെ നിർബന്ധിച്ചു. തലേ ദിവസം രാത്രി ഒരു മണിക്കൂർ 7 മിനിറ്റ് ഇരുവരും സെക്സ് ചാറ്റ് നടത്തി. 14ന് രാവിലെ, ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും ഗ്രീഷ്മ പല തവണ നിർബന്ധിച്ചു. ഇതിനെ തുടർന്നാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയതെന്നും ബന്ധു നൽകിയ മൊഴിയിൽ പറയുന്നു.
സൈനികനുമായുള്ള വിവാഹം അടുത്ത് വരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മയുടെ അടുത്ത ശ്രമം. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോൾ ഗുളികയുടെ അമിത ഉപയോഗത്തെ കുറിച്ചും, അത് ശരീരത്തിൽ ഉണ്ടാക്കുന്ന തകരാറുകളെ കുറിച്ചും ഗ്രീഷ്മ പലതവണ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു. പാരസെറ്റമോൾ, ഡോളോ തുടങ്ങിയ ഗുളികകൾ ഗ്രീഷ്മ വീട്ടിൽ വെച്ച് വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽ കൊണ്ട് നടന്നിരുന്നു.
പിന്നീട് തിരുവിതാംകോടു നിന്ന് രണ്ടു ജൂസുകൾ വാങ്ങിയ ശേഷം ഷാരോണിന്റെ കോളജിലെത്തി. കോളജിലെ റിസപ്ഷൻ ഏരിയയിലെ ശുചിമുറിയിൽ വച്ച് ഗുളികൾ ചേർത്ത ജ്യൂസ് കുപ്പിയിൽ നിറച്ചു. ഷാരോണിന് ജ്യൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാൽ അധികം കുടിച്ചില്ല. ഗുളിക കലർത്താത്ത ജ്യൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി.
നവംബറിൽ ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രലോഭിപ്പിച്ച് ഒക്ടോബർ 14ന് വീട്ടിലേക്ക് വിളിച്ച് വരുത്താൻ ശ്രമിച്ചു. അന്നേ ദിവസം വീട്ടിൽ ആരും ഉണ്ടാകില്ലെന്നും വരണമെന്നും പറഞ്ഞു. കഷായം കൊടുത്തു കൊലപ്പെടുത്താനായിരുന്നു ശ്രമം.
കഷായം കുടിപ്പിക്കുന്നതിനായി ഷാരോണിനോട്, ‘കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്’ എന്നു പറഞ്ഞ് കഷായം നൽകി. പിന്നീട് കയ്പ് മാറാൻ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോൺ മുറിയിൽ ഛർദിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ വീണ്ടും പലതവണ ഛർദിച്ചു.
ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. വിഷത്തിന്റെ പ്രവർത്തനത്താൽ ഷാരോണിന്റെ കിഡ്നി, കരൾ, ശ്വാസകോശം എന്നിവ നശിച്ചു. തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചു.
കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബർ ഇളക്കിയ ശേഷം ഗ്രീഷ്മ വീടിനോട് ചേർന്ന റബ്ബർ പുരയിടത്തിൽ വലിച്ചെറിഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഷഡാംഗ പാനീയമാണ് ഗ്രീഷ്മ ഷാരോണിന് നൽകിയത്. കഷായപ്പൊടി വെള്ളത്തിൽ തിളപ്പിച്ചാണ് ഇത് തയ്യാറാക്കിയത്. ഇതിൽ കീടനാശിനി കലർത്തി.
ഷാരോൺ മരിച്ചശേഷം മൊബൈൽ ഫോണിലെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകൾ തിരികെ എടുക്കാൻ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സെർച്ച് ചെയ്തു.
ക്രൈം ബ്രാഞ്ച് കുറ്റപത്ര പ്രകാരം ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി. ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരും ജയിലിൽ തന്നെയാണ്.
Discussion about this post