ഇസ്ലാമാബാദ് : രാജ്യത്ത് വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരതയും മോശമായ സാമ്പത്തിക സ്ഥിതിയും കാരണം എല്ലാ വർഷവും മാർച്ച് 23 ന് നടക്കുന്ന പാകിസ്താൻ ദിന പരേഡ് റദ്ദാക്കിയതായി റിപ്പോർട്ട് . 1940-ന് ലാഹോർ പ്രമേയം പാസാക്കിയതിന്റെ ഓർമ്മയ്ക്കായാണ് പാകിസ്താൻ ദിനം ആഘോഷിക്കുന്നത് .
പാകിസ്താൻ സൈന്യം അതിന്റെ ആയുധവും സൈനിക ശക്തിയും ഈ വേളയിൽ പ്രദർശിപ്പിക്കുകയാണ് ചെയ്യുക . എന്നാൽ ഇക്കുറി കൊടും പട്ടിണിയും , ദാരിദ്രവും മൂലം പരിപാടി റദ്ദാക്കിയതായാണ് സൂചന . പാകിസ്താൻ ദിനം സൈനിക പരേഡിനൊപ്പം ആഘോഷിക്കേണ്ടതില്ലെന്ന തീരുമാനം ഉന്നത നേതൃത്വമാണ് എടുത്തതെന്നും പാകിസ്താൻ സൈന്യവുമായി അടുത്ത് ബന്ധമുള്ളവർ പറയുന്നു .
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയുംപാകിസ്താൻ ദിന പരേഡിനെ ബാധിക്കുന്നുണ്ട് . മുൻ അവസരങ്ങളിൽ ചെയ്തതുപോലെ വിദേശ നേതാക്കളെയോ വിശിഷ്ട വ്യക്തികളെയോ ക്ഷണിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാകിസ്താൻ . ഇത്രയും വലിയൊരു പരിപാടി നടത്താൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാരും.
പാകിസ്താൻ ദിനത്തെ അനുസ്മരിക്കുന്ന പരേഡ് നടത്തേണ്ടതില്ലെന്ന തീരുമാനം കഴിഞ്ഞയാഴ്ച റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന യോഗത്തിൽ പാകിസ്താൻ ആർമിയുടെ ഉന്നത കമാൻഡർമാർ എടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന പണപ്പെരുപ്പവും പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയുമാണ് ഈ തീരുമാനമെടുക്കാൻ കാരണമായതെന്നും , പ്രതിരോധ ചെലവ് വെട്ടിക്കുറയ്ക്കാൻ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സമ്മർദ്ദം നേരിടേണ്ടിവരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു .
പാകിസ്താൻ ദിന പരേഡ് ഇസ്ലാമാബാദിൽ 31 തോക്കുകളുടെ സല്യൂട്ട് ഉപയോഗിച്ചാണ് ആരംഭിക്കുന്നത്. കോവിഡ് -19 കാരണം 2020 ലും , മോശം കാലാവസ്ഥ കാരണം 2022 ലും പരിപാടി റദ്ദാക്കിയിരുന്നു. ബലൂച് വിമതർ, തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി), ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവയുടെ ആക്രമണങ്ങളും പാകിസ്താനിൽ തുടരുകയാണ് . ബലൂചിസ്ഥാനിലെ ബോലാനിൽ തിങ്കളാഴ്ചയുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post