തൃപ്പൂണിത്തുറ: ഇടതുപക്ഷ സംഘടനകൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നൽകുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നിഷേധിക്കുന്ന രീതി കേരളത്തിലെ മാദ്ധ്യമസ്ഥാപനങ്ങളിൽ പുതുമയല്ലെന്ന് 24 ന്യൂസ് അവതാരകയും ന്യൂസ് എഡിറ്ററുമായ
സുജയ പാർവ്വതി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ബിഎംഎസ് തൃപ്പൂണിത്തുറ സീതാറാം കലാമന്ദിറിൽ സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജയ പാർവ്വതി.
പൊതുവേ ബിഎംഎസ് പരിപാടികളിലേക്ക് മാദ്ധ്യമപ്രവർത്തകർ വരുമ്പോൾ കേൾക്കാറുളള ഒരു ചോദ്യം നിങ്ങൾ സംഘിയായതുകൊണ്ടാണോ പോകുന്നത് എന്നാണ്. എന്നാൽ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെ എന്നാണ് തന്റെ മറുപടിയെന്ന് അവർ പറഞ്ഞു. കാരണം, ബിഎംഎസ് എന്നത് സിഐടിയു പോലെയും എഐടിയുസി പോലെയും ഒക്കെ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്.
ഇടത് സംഘടനകൾക്കായി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാദ്ധ്യമപ്രവർത്തകർ പോകുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അല്ലെങ്കിൽ, ആ പാർട്ടിയുടെ പോഷകസംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ക്ഷണം ലഭിച്ചാലും പങ്കെടുക്കാൻ കഴിയാതിരുന്ന അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം അതൊരു രാഷ്ട്രീയ നിലപാടെടുക്കലായി കാണും. അതുകൊണ്ടു തന്നെ അങ്ങനുളള പരിപാടികളിൽ പലപ്പോഴും സ്‌നേഹപൂർവ്വം ക്ഷണം നിരസിക്കേണ്ടി വന്നിട്ടുണ്ടെന്ന് സുജയ പാർവ്വതി പറഞ്ഞു. അതിനുളള ക്ഷമാപണം കൂടിയാണ് ഈ വേദിയിലെ തന്റെ സാന്നിദ്ധ്യമെന്ന് അവർ കൂട്ടിച്ചേർത്തു.
സ്ത്രീസുരക്ഷയിൽ കേരളത്തിന്റെ യഥാർത്ഥചിത്രം പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ അക്രമത്തിന് ഇരകളാകുന്നുണ്ടെന്നാണ് ഒരു സർവ്വെയിൽ വ്യക്തമാകുന്നത്. അത് ഞാനോ നിങ്ങളോ ഒക്കെ ആകുന്ന കാലം അധികം ദൂരെയല്ലെന്ന് ഓർക്കേണ്ടത് നമ്മൾ തന്നെയാണെന്ന് അവർ പറഞ്ഞു. സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമക്കേസുകൾ (17183 കേസുകൾ) റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷമാണ്.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായത് 103354 കേസുകളാണ്. ഇത് യുപിയെക്കുറിച്ചോ ഗുജറാത്തിനെക്കുറിച്ചോ അല്ലെന്നും കേരളത്തെക്കുറിച്ചാണെന്നും ആവർത്തിച്ച് ഓർമ്മപ്പെടുത്തിയാണ് സുജയ പാർവ്വതി കണക്കുകൾ പരാമർശിച്ചത്. ഓരോ സംഭവം ഉണ്ടാകുമ്പോഴും തീപാറുന്ന ചർച്ചകൾ നടക്കും. പക്ഷെ അതിന് ശേഷം എവിടെയാണ് ഈ സംഭവങ്ങളെന്ന് അവർ ചോദിച്ചു.
പാർട്ടികളിൽ പോലും ഉണ്ടാകുന്ന പരാതികൾ പാർട്ടി കോടതികൾ അന്വേഷിക്കുന്ന കാലമാണ്. പിന്നെ എവിടെയാണ് സ്ത്രീ സുരക്ഷിതമാകുക. പാർട്ടി കോടതിയാണോ ഒരു സ്്ത്രീയുടെ സുരക്ഷയെക്കുറിച്ച് മറുപടി പറയേണ്ടതെന്നും ഈ നാട്ടിലെ നിയമസംവിധാനം പിന്നെ എന്തിനാണെന്നും അവർ ചോദിച്ചു. എല്ലാ വനിതാദിനത്തിലും പറഞ്ഞുപഴകിയ സ്ത്രീതുല്യത സമത്വം സമൂഹത്തിൽ എല്ലാവരെയും ചേർത്തുപിടിക്കുക തുടങ്ങിയ കാര്യങ്ങൾ മാറ്റിനിർത്തി യാഥാർത്ഥ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറഞ്ഞായിരുന്നു സുജയ പാർവ്വതിയുടെ വാക്കുകൾ.
Discussion about this post