കൊച്ചി: ബ്രഹ്മപുരത്തേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് നടൻ മോഹൻലാൽ. കൊച്ചിയിലെ മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടി അഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. അന്ന് നേരിട്ടത് പുച്ഛവും പരിഹാസവുമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
തന്റെ അമ്മയെ പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണ് ഏറെ ദിവസമായി തന്റെ ഏറ്റവും വലിയ വേദനയെന്ന് മോഹൻലാൽ പറഞ്ഞു. പുകയുന്ന ഈ കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും മോഹൻലാൽ പറഞ്ഞു.
ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവൻ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണെന്ന് മോഹൻലാൽ പറയുന്നു.
ആരും സ്ഥിരമായി അന്യ നാട്ടിൽ താമസിക്കില്ല. അതുകൊണ്ടുതന്നെ താൽക്കാകമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല. അവരേയും ഇതെല്ലാം നാളെയോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ടെന്നും മോഹൻലാൽ മുന്നറിയിപ്പ് നൽകുന്നു.
എത്ര അലക്ഷ്യമായാണു നാം ഇതു കൈകാര്യം ചെയ്തെന്നു തിരിച്ചറിയുന്നത് ഇപ്പോഴാണ്. ടൂറിസം, ഹോട്ടൽ തുടങ്ങിയ വ്യവസായങ്ങളിലെല്ലാം ഇതിന്റെ പുക ബാക്കി നിൽക്കും. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ എന്നു മോഹൻലാൽ ചോദിക്കുന്നു.
ആളുകൾ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാൽ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം. സംസ്കരിക്കാൻ മികച്ച സംവിധാനമുണ്ടായാൽ ജനം സ്വയം അത്തരം സംസ്കാരം പിൻതുടരും.
ചർച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണം. തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ ചർച്ചയ്ക്കു വേണ്ടി 5 യോഗത്തിൽ ഞാൻ പങ്കെടുത്തു. എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞുവെന്നും മോഹൻലാൽ പറയുന്നു.
കൊച്ചിയിലെ പുക അടങ്ങുമായിരിക്കും. എന്നാൽ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകില്ലെന്നു പറയാനാകില്ല. കനൽ എവിടെയോ ബാക്കി കിടക്കുന്നുണ്ടെന്നും മോഹൻലാൽ ആശങ്ക പങ്കുവെക്കുന്നു.
Discussion about this post