തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി പോയ വാഹനം സ്‌കൂൾ കുട്ടികളെ ഇടിച്ച് തെറിപ്പിച്ചു. നെടുമങ്ങാട് വേങ്കവിള ജംഗ്ഷന് സമീപം വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമപുരം ഗവൺമെൻറ് യുപി സ്‌കൂളിലെ വിദ്യാർത്ഥികളായ അഭിജിത്ത് (12) കാർത്തിക് (12) എന്നിവരെയാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്. സകൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെയാണ് പ്രവർത്തകരുമായി പോയ ഥാർ വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ വഴിയിൽ തന്നെ ഉപേക്ഷിച്ച് വാഹനം പോകാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ തടയുകയായിരുന്നു. ഡിവൈഎഫ്‌ഐ കണിയാപുരം ഏരിയ ഭാരവാഹികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് ഇതെന്നാണ് വിവരം.
സൈക്കിളിലായിരുന്നു വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്നത്. ഇതിലേക്ക് അമിത വേഗതയിൽ വരികയായിരുന്ന വാഹനം പാഞ്ഞ് കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ തലയടിച്ചാണ് ഇരുവരും റോഡിലേക്ക് വീണത്.
നാട്ടുകാർ ചേർന്ന് ഇവരെ വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
തലയുടെ പരിക്ക് സാരമുള്ളതിനാൽ പിന്നീട് ഇവരെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post