ചെന്നൈ: തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം. വെടിമരുന്ന് പൊട്ടിയുണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം.
കാഞ്ചീപുരത്തിനടുത്ത് കുരുവിമലയിൽ സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. പടക്ക നിർമ്മാണം പുരോഗമിക്കുന്നതിനിടെ ആയിരുന്നു പൊട്ടിത്തെറി. സംഭവ സമയം മുപ്പതോളം പേർ ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം.
സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. അവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സ്ഫോടനത്തിൽ മൂന്ന് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. അതിനാൽ മരണസംഖ്യ ഉയർന്നേക്കാം. സ്ഫോടനത്തിന് പിന്നാലെ ആറുപേർ സംഭവ സ്ഥലത്തും, ബാക്കി രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്.
ദിവസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ വിരുദുനഗർ ജില്ലയിലെ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചിരുന്നു. അതേസമയം സ്‌ഫോടനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് ഫാക്ടറിയിൽ തീപിടിത്തം ഉണ്ടായത് എന്നകാര്യത്തിൽ വ്യക്തതയില്ല. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post