തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സർക്കാരിനേയും പോലീസിനേയും വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് വനിതാ വാച്ച് ആന്റ് വാർഡുമാരുടെ കാലിന് പൊട്ടലില്ലെന്നാണ് റിപ്പോർട്ട്. വാച്ച് ആന്റ് വാർഡിനെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നതിന്റെ പേരിലായിരുന്നു ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
വാച്ച് ആന്റ് വാർഡും ഭരണപക്ഷ എംഎൽഎമാരും ആക്രമിച്ചെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എന്നാൽ വാച്ച് ആന്റ് വാർഡിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവുമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. രണ്ട് വനിതാ വാച്ച് ആന്റ് വാർഡുമാരുടെ കാലിന് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ജനറൽ ആശുപത്രിയിൽ തുടർ ചികിത്സയുടെ ഭാഗമായി നടത്തിയ സ്‌കാനിംഗിലാണ് പൊട്ടൽ ഇല്ലെന്ന് കണ്ടെത്തിയത്. ഇവരുടെ ഡിസ്ചാർജ് സമ്മറിയും സ്‌കാൻ റിപ്പോർട്ടും അധികൃതർ പോലീസിന് കൈമാറി. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ഐപിസി 326ാം വകുപ്പ് മാറ്റി ജാമ്യം ലഭിക്കാവുന്ന 323ാം വകുപ്പ് ആക്കി മാറ്റേണ്ടി വരും.
Discussion about this post