റോഡപകടങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളും അതിന്റെ ഭയാനകമായ അവസ്ഥയും തുറന്നുകാണിച്ചുകൊണ്ട് ഡോ ലാൽ സദാശിവൻ പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ദിവസങ്ങൾ മുൻപ് ടൂ വീലർ അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ വിവിധ കലാപരിപാടികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന മിടുക്കിയാണെന്നും പോസ്റ്റിൽ പറയുന്നു.
ഒരു വർഷം മുമ്പ് ഈ മകൾ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ മറ്റൊരു വാഹനമിടിച്ച് അപകടം പറ്റി താടിയെല്ല് വരെ പൊട്ടിയിരുന്നു. പിന്നെ കുറേയാഴ്ചകൾ ചികിത്സയിലായിരുന്നു. അതിനെത്തുടർന്ന് അച്ഛനും അമ്മയും മകൾക്ക് കാറ് വാങ്ങി നൽകി. രണ്ടാഴ്ച മുമ്പ് ഒരു സുഹൃത്തിന്റെ ടൂവിലറിന്റെ പിന്നിൽ യാത്ര ചെയ്യുമ്പോൾ അപകടം പറ്റി. തലയടിച്ച് നിലത്തുവീണ് തൽക്ഷണം മരിച്ചു. വളരെ ചെറിയൊരു ദൂരം യാത്ര ചെയ്യാനാണ് കാറ് ഉപയോഗിക്കാതെ ടൂവീലറിൽ കയറിയത്. ആ ചെറിയ ദൂരത്തിൽ മരണം കാത്തിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
അടുത്ത ഒരു ബന്ധുവിന്റെ വീടാണ്. ആ വീട്ടിലെ മകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടൂവീലർ അപകടത്തിൽ മരിച്ചുപോയി. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു.
അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ വിവിധ കലാപരിപാടികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന മിടുക്കി. ഇനി ആ സമ്മാനങ്ങൾ ബാക്കി.
ഒരു വർഷം മുമ്പ് ഈ മകൾ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ മറ്റൊരു വാഹനമിടിച്ച് അപകടം പറ്റി താടിയെല്ല് വരെ പൊട്ടിയിരുന്നു. പിന്നെ കുറേയാഴ്ചകൾ ചികിത്സയിലായിരുന്നു. അതിനെത്തുടർന്ന് അച്ഛനും അമ്മയും മകൾക്ക് കാറ് വാങ്ങി നൽകി. രണ്ടാഴ്ച മുമ്പ് ഒരു സുഹൃത്തിന്റെ ടൂവിലറിന്റെ പിന്നിൽ യാത്ര ചെയ്യുമ്പോൾ അപകടം പറ്റി. തലയടിച്ച് നിലത്തുവീണ് തൽക്ഷണം മരിച്ചു. വളരെ ചെറിയൊരു ദൂരം യാത്ര ചെയ്യാനാണ് കാറ് ഉപയോഗിക്കാതെ ടൂവീലറിൽ കയറിയത്. ആ ചെറിയ ദൂരത്തിൽ മരണം കാത്തിരുന്നു.
നമ്മുടെ രാജ്യത്ത് ടൂവീലർ യാത്ര ഒഴിവാക്കാൻ കഴിയില്ല. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാണ് ടൂവീലർ. സൂക്ഷിച്ച് കൈകാര്യം ചെയ്താൽ ടൂവീലർ സുരക്ഷിതമാണ്. എന്നാൽ നമ്മൾ ശ്രദ്ധിച്ചാലും അപകടങ്ങൾ പറ്റാം. ഈ മകൾക്ക് പറ്റിയത് പോലെ. അതിനാലാണ് മുഴുവൻ പേരും റോഡിൽ മര്യാദയും സംയമനവും പാലിക്കേണ്ടതും നിയമങ്ങൾ അനുസരിക്കേണ്ടതും.
കഴിഞ്ഞ രണ്ട് വർഷങ്ങളായി കേരളത്തിലും ഡൽഹിയിലും രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും ഞാൻ റോഡിൽ യാത്ര ചെയ്യുന്നുണ്ട്. ഡൽഹിയേക്കാൾ അപകടം പിടിച്ച ഡ്രൈവിംഗാണ് കേരളത്തിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. എല്ലാ ദിവസവും ഞാനോ ഡ്രൈവറോ കൃത്യസമയത്ത് ബ്രേക്ക് പിടിച്ചത് കാരണം ഒഴിവാകുന്ന അപകടങ്ങൾ ഉണ്ട്. കെ.എസ്.ആർ.ടി.സി ബസുകളും ടൂവീലറുകളുമാണ് ഏറ്റവും അപകടകാരികൾ എന്ന് തോന്നിയിട്ടുണ്ട്.
കാറും ടൂവീലറും ഒക്കെ ഓടിക്കാൻ മാത്രമേ നമ്മൾ പഠിക്കുന്നുള്ളൂ. റോഡ് സംസ്‌കാരം പഠിക്കുന്നില്ല. പൗരബോധം പഠിക്കുന്നില്ല. എല്ലാവർക്കും താനാണ് റോഡിൽ ഏറ്റവും വലിയ അത്യാവശ്യക്കാരൻ. അവനവന്റെ വാഹനത്തിന് എല്ലായിടത്തും മുൻഗണന വേണം. ഇതാണ് റോഡിലിറങ്ങിയാൽ മന്ത്രി മുതൽ നമ്മൾ സാധാരണക്കാരുടെ വരെ ചിന്താഗതി. എന്റെ യാത്രയ്ക്കായുള്ള റോഡിൽ നിനക്കെന്ത് കാര്യം എന്നാണ് നമ്മൾ പരസ്പരം ചോദിക്കുന്നത്. നോട്ടത്തിലൂടെയും ഹോണടിയിലുടെയും തെറി വിളിയിലൂടെയും. ഇക്കാര്യത്തിൽ നമ്മൾ തീരെ അവികസിത സമൂഹമാണ്. നിരവധി ദരിദ്ര രാഷ്ടങ്ങളേക്കാൾ പിന്നിലാണ് നമ്മൾ റോഡ് സംസ്‌കാരത്തിൽ.
ടൂവിലറിന്റെ പിന്നിലിരിക്കുമ്പോൾ ഹെൽമെറ്റ് വയ്ക്കുന്ന ശീലം നമുക്കിടയിൽ തീരെ കുറവാണ്. ചെറിയ ദൂരം യാത്ര ചെയ്യുമ്പോൾ എന്തിനാ ഹെൽമെറ്റ് എന്നാണ് ടൂവീലർ ഓടിക്കുന്ന ചിലരുടേയും വിചാരം. നമ്മൾ തലയടിച്ചു വീഴുമ്പോൾ വാഹനത്തിനും റോഡിനും നിലത്തു കിടക്കുന്ന കരിങ്കല്ലിനും അറിയില്ല, നമ്മൾ ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്തത് വളരെ ചെറിയ ദൂരമാണെന്ന്.
സൂക്ഷിച്ച് വണ്ടിയോടിക്കുന്നവർക്ക് പോലും വലിയ ദുരന്തങ്ങൾ സംഭവിക്കുന്നു. അതിനാൽ ബൈക്കിൽ അശ്രദ്ധം പായുന്ന യുവാക്കളോട്: സെക്കന്റിന്റെ ചെറിയൊരു അംശം മതി ബൈക്കിൽ പായുന്നവർ അപകടത്തിൽപ്പെടാൻ. വളർത്തിയവർ പിന്നെ ഇതുപോലുള്ള ചിത്രങ്ങളും നോക്കി ശിഷ്ടജീവിതം ജീവിച്ചു തീർക്കണം.
യുവാക്കൾക്ക് ടൂ വീലർ വാങ്ങിക്കൊടുക്കുന്ന രക്ഷകാർത്താക്കളോട്. സ്വന്തം മക്കൾക്ക് ടൂവീലർ ഉപയോഗിക്കാനുള്ള പക്വതയുണ്ടോ എന്ന് നിങ്ങൾ പരിശോധിച്ചിരിക്കണം.
സർക്കാരിനോട്: ഡ്രൈവിംഗ് ലൈസൻസ് കൊടുക്കാൻ വാഹനം ഓടിച്ചുകാണിക്കുന്നത് മാത്രമാകരുത് പരിഗണന. ഒരാളുടെ സ്വഭാവവും ക്ഷമയും സഹാനുഭൂതിയുമൊക്കെ പരിശോധിക്കപ്പെടണം.
Discussion about this post