ഏഥൻസ്: ഗ്രീസിൽ ജൂതരുടെ റെസ്‌റ്റോറന്റിന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതി പാകിസ്താനികൾ പിടിയിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസും സുരക്ഷാ ഏജൻസികളും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വിവരങ്ങൾ പോലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
സെൻട്രൽ ഏഥൻസിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടത്. എന്നാൽ അപ്രതീക്ഷിതമായി പോലീസ് പിടിയിലാകുകയായിരുന്നു. ഭീകരാക്രമണം ലക്ഷ്യമിട്ട് ചിലർ പാകിസ്താനിൽ നിന്നും എത്തിയതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ ഗ്രീസ് പോലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ഇതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. പ്രാഥമിക അന്വേഷണത്തിലാണ് ഇരുവരും പാകിസ്താൻ പൗരന്മാരാണെന്ന് വ്യക്തമായത്.
വൻ ആൾനാശം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. നാല് ദിവസം മുൻപായിരുന്നു ഭീകരാക്രമണം ലക്ഷ്യമിട്ട് ഇവർ ഗ്രീസിൽ എത്തിയത്. തുർക്കിയിൽ നിന്നും അനധികൃതമായി ഗ്രീസിലേക്ക് കടക്കുകയായിരുന്നു. ഇതിന് ശേഷം ഏഥെൻസ്, സക്കിൻഥോസ് ഐലന്റ്‌സ് എന്നിവിടങ്ങളിൽ ഇവർ തങ്ങി. ഇവിടങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയാണ്.
ഇരുവരും നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. വിശദമായി ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇരുവരും പാകിസ്താനിലെ പ്രമുഖ ഭീകര സംഘടനകളിൽപ്പെട്ടവരാണെന്നാണ് പോലീസ് നൽകുന്ന വിവരം.
Discussion about this post