തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനമനുസരിച്ച് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും. സാമൂഹിക സുരക്ഷാ ഫണ്ടിന്റെയും ഇന്ധന സെസിന്റെയും പേരിലാണ് വിലക്കയറ്റം. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വെച്ച് കൂടുമ്പോൾ, മദ്യത്തിന് 20 രൂപ മുതൽ 40 രൂപ വരെയാണ് കൂടുന്നത്.
വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 107.50 രൂപയും ഡീസലിന് 96.5 രൂപയുമാകും. ഒരു ലിറ്റർ ഇന്ധനത്തിന് നിലവിൽ കിഫ്ബിയിലേക്ക് ഒരു രൂപ നിരക്കിൽ സംസ്ഥാനം ഈടാക്കുന്നുണ്ട്. കൂടാതെ, ലിറ്ററിന് 25 പൈസ സെസ് ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനും പുറമേയാണ് 2 രൂപ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുന്നത്.
പെട്രോൾ ലിറ്ററിന് 57.46 രൂപയും ഡീസൽ 58.27 രൂപയുമാണ് അടിസ്ഥാന വില. ഭീമമായ നികുതികൾ ചുമത്തുന്നതിലൂടെയാണ് ഇവയ്ക്ക് വില 100 രൂപയ്ക്ക് മുകളിൽ എത്തുന്നത്. ഇന്ധന സെസ് ഏർപ്പെടുത്തുന്നതിലൂടെ വർഷം 750 കോടി രൂപയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് സംസ്ഥാന ജിഎസ്ടി വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
മദ്യവിലയിൽ സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് 400 കോടി രൂപയുടെ അധിക വരുമാനമാണെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്കുകൂട്ടൽ. 500 മുതൽ 999 രൂപ വരെ വില വരുന്ന മദ്യത്തിന് ബോട്ടിലിന് 20 രൂപയും ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ഒരു ബോട്ടിലിന് 40 രൂപയുമാകും വർദ്ധിക്കുക.
Discussion about this post