പാലക്കാട്: ഗവ.വിക്ടോറിയ കോളേജ് ഹോസ്റ്റലിനുള്ളിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിപിൻ, നസിം, എസ്.എഫ്.ഐ. നേതാക്കളായ സച്ചിൻ (യു.യു.സി.), സദ്ദാം, മിഥുൻ, ഹർഷിത്, സൂരജ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയുമാണ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ ഉള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമണത്തിന് പിന്നിൽ എസ്എഫ്‌ഐ പ്രവർത്തകരാണെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായ ആൽബിൻ വർഗീസ്, ബിരുദവിദ്യാർത്ഥികളായ അഭിഷേക്, ദേവാനന്ദ് തുടങ്ങിയവരാണ് ചികിത്സ തേടിയത്.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോളേജിൽ ഈ അധ്യയനവർഷത്തെ ക്ലാസുകൾ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട്, ഹോസ്റ്റലിൽ നടന്ന ആഘോഷത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകരും ഹോസ്റ്റലിലെ വിദ്യാർത്ഥികളും തമ്മിൽ വാക്കുതർക്കം ഉണ്ടായതായാണ് വിവരം. പിന്നാലെ കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ പുറത്തുനിന്നുള്ള പ്രവർത്തകരേയും കൂട്ടി ഹോസ്റ്റലിലെത്തി വിദ്യാർത്ഥികളെ മർദിച്ചെന്നാണ് പരാതി. കമ്പിവടിയും കുപ്പിയും ഉൾപ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം.
Discussion about this post