ബംഗലൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളെ തള്ളിക്കളഞ്ഞ് കർണാടകയിലെ ജനങ്ങൾ തങ്ങളെ അധികാരത്തിലെത്തിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ഇത്തവണ പ്രാദേശിക പാർട്ടിക്ക് അധികാരം നൽകാൻ ജനങ്ങൾ തീരുമാനിച്ച് കഴിഞ്ഞു. കോൺഗ്രസിനെയും ബിജെപിയെയും ജനങ്ങൾ തുറന്ന് കാട്ടുമെന്നും കുമാരസ്വാമി പറഞ്ഞു.
ഞങ്ങൾ എതിർ കക്ഷിയുടെ ബി ടീമാണെന്ന് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നു. എന്നാൽ ഞങ്ങൾ ഇരു കക്ഷികളുടെയുമല്ല, ജനങ്ങളുടെ ബി ടീമാണെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം, കർണാടകയിൽ അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ജനോപകാരപ്രദമായ നിരവധി പദ്ധതികൾ തങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കി. അടിസ്ഥാന സൗകര്യ വികസനത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുള്ള ഒരേയൊരു പാർട്ടിയാണ് ബിജെപി എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കർണാടകത്തിൽ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി. മെയ് 10നാണ് കർണാടകയിൽ തിരഞ്ഞെടുപ്പ്. മെയ് 13നാണ് വോട്ടെണ്ണൽ.
Discussion about this post