ഇസ്ലാംമാബാദ് : ഒരു വർഷത്തിനിടെ പാകിസ്താനിൽ നടന്നത് 124 നിർബന്ധിത മതപരിവർത്തനങ്ങളെന്ന് റിപ്പോർട്ട്. ന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെടുന്ന പെൺകുട്ടികളെയും സ്ത്രീകളെയുമാണ് ഇത്തരത്തിൽ മതപരിവർത്തനം നടത്തിയത്. 81 ഹിന്ദുക്കളും 42 ക്രിസ്ത്യാനികളും ഒരു സിഖ് യുവതിയും മതതീവ്രവാദികളുടെ അതിക്രമത്തിന് ഇരയായി. 2022 ലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
23 ശതമാനം പെൺകുട്ടികളും 14 വയസ്സിന് താഴെയുള്ളവരാണെന്നും അവരിൽ 36 ശതമാനം പേർ 14 നും 18 നും ഇടയിൽ പ്രായമുള്ളവരാണെന്നും ഹ്യൂമൻ റൈറ്റ്സ് ഒബ്സർവർ 2023 ഫാക്റ്റ് ഷീറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇരകളിൽ 12 ശതമാനം മാത്രമാണ് പ്രായപൂർത്തിയായവർ. 28 ശതമാനം ഇരകളുടെയും പ്രായം റിപ്പോർട്ട് ചെയ്തിട്ടില്ല.
2022 ൽ, ഹിന്ദുക്കൾ കൂടുതലുള്ള സിന്ധിൽ 65 ശതമാനം നിർബന്ധിത മതപരിവർത്തന കേസുകൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിൽ 33 ശതമാനവും ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും 0.8 ശതമാനം വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2022ലെ പാഠപുസ്തകങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ മതപരമായ ഉള്ളടക്കങ്ങൾ വർധിച്ചുവെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിരവധി വെല്ലുവിളികൾ ഉയർന്നുവന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മതനിന്ദ ആരോപിച്ചുള്ള കേസുകളിൽ 171 പേർ പ്രതികളാണെന്നും ഇതിൽ 65 ശതമാനം കേസുകൾ പഞ്ചാബിലും 19 ശതമാനം സിന്ധിലുമാണെന്നും റിപ്പോർട്ട് പറയുന്നു. കറാച്ചി, ചിനിയോട്ട്, ഫൈസലാബാദ്, ഗുജ്റൻവാല, ദേര ഗാസി ഖാൻ, നങ്കാന സാഹിബ്, ലാഹോർ, ഷെയ്ഖുപുര എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ നടന്നത്.
Discussion about this post